ഷോപ്പിംഗ് മാളുകളിലോ തിരക്കേറിയ സൂപ്പര്‍ മാര്‍ക്കറ്റുകളിലോ പോകുമ്പോള്‍ ലക്കി ഡ്രോ കൂപ്പണുകള്‍ പൂരിപ്പിച്ചു ഇടുന്നവരാണ് നമ്മളില്‍ പലരും. ചിലവില്ലാത്ത കാര്യമല്ലെ എന്ന് കരുതി പലരും അത് പൂരിപ്പിച്ചിടുകയും ചെയ്യും. പേരും രാജ്യവും ഫോൺ നമ്പറും ഈ മെയിൽ ഐഡിയുമൊക്കെയാകും അതിൽ ഉണ്ടാകുക. പേരില്ലെങ്കിലും ടെലിഫോൺ നമ്പർ നിർബന്ധമായും എഴുതുവാൻ അവർ പറയും. അതുമല്ലെങ്കിൽ അവർ തന്നെ എഴുതി നൽകുകയും ചെയ്യും. നിങ്ങൾ അത് അവിടെ വച്ചിട്ടുള്ള ബോക്സിൽ ഇട്ടാൽ മതി.
പലരും തിരക്കുകൾകിടയിൽ അതിനെ പറ്റി മറക്കും. എന്നാൽ നിങ്ങളുടെ ഡീറ്റെയിൽസ് എടുത്തവർ അത് മറക്കില്ല. ഫാമിലിയായിട്ടാണ് നിങ്ങൾ ആ കൂപ്പൺ ഇട്ടതെങ്കിൽ തീർച്ചയായും അവർ നിങ്ങളെ ബന്ധപ്പെടും.
ഉച്ചക്ക് ഓഫീസിലെ തിരക്കുകൾ ഒന്നൊഴിഞ്ഞ് അല്പം ആലസ്യത്തിൽ ഇരിക്കുമ്പോൾ ആയിരിക്കും നിങ്ങൾക്ക് ആ കോൾ വരിക. വടിവൊത്ത ഇന്ത്യൻ ഇംഗ്ലീഷിൽ വിശേഷങ്ങൾ തിരക്കിക്കൊണ്ട് യുവതി സംഭാഷണം ആരംഭിക്കുന്നു. മിക്കവാറും ജോലിയുടെ പ്രഷർ റിലാസ്കേഷനില്ലാത്തതിന്റെ കുഴപ്പങ്ങൾ തുടങ്ങി കുടുമ്പവിശേഷങ്ങളൊക്കെ തിരക്കിയെന്നും ഇരിക്കും. ടെൻഷനും തിരക്കുമൊക്കെ മാറ്റി വച്ച് രണ്ടോ മൂന്നോ ദിവസം ഉള്ള ഒരു ടൂറിനെ പറ്റിയാകും തുടർന്നുള്ള വാക്കുകൾ. കുടുമ്പ ചിലവുകളും ഫ്ലാറ്റ് വാടകയും കുട്ടികളുടെ പഠിപ്പിന്റെ ചിലവും നാട്ടിലെ വീടിനോ ഫ്ലാറ്റിനോ എടുത്ത ഇ.എം.ഐയും ക്രേഡിറ്റ്കാർഡിന്റെ തിരിച്ചടവും ഒക്കെ കാരണം ഇടത്തരക്കാരായ മലയാളിയ്ക്ക് ഒരു ടൂറിനെ പറ്റി ചിന്തിക്കുവാൻ ഉള്ള അവസ്ഥയൊന്നും ഉണ്ടാകുകയില്ല.
അത് വിശ്വസിച്ച് നിങ്ങൾ അന്നു വൈകുന്നേരം ഓഫീ വിട്ട് ചെന്ന് ഭാര്യയോടും കുട്ടികളോടും ട്രിപ്പിനെ പറ്റി പറയുകയും അവർക്ക് പ്രതീക്ഷ പകരുകയും ചെയ്യും. തുടർന്ന് എത്രയും പെട്ടെന്ന് ഭാര്യയേയും കുട്ടികളേയും കൊണ്ട് സൗജന്യ ടൂറും താമസവും വാഗ്ദാനം ചെയ്ത കമ്പനിയുടെ ഓഫീസിൽ എത്തും. വളരെ ഹൃദ്യമായ സ്വീകരണമായിരിക്കും നൽകുക. നിങ്ങളുടെ ഡീറ്റെയിൽസ് ഒക്കെ അവർ ചോദിക്കുകയും ചിലപ്പോൾ എഴുതിയെടുക്കുക/കമ്പ്യൂട്ടറിൽ എൻട്രിചെയ്യുകയും ചെയ്യും.
പിന്നീടാണ് മാർക്കറ്റിംഗിന്റെ അടുത്ത ഡിവിഷനിലേക്ക് അയക്കുക. അവിടെ അവർ തങ്ങളുടെ സ്ഥാപനത്തെ പറ്റിയും മറ്റും വിശദമായി നിങ്ങൾക്ക് ക്ലാസെടുക്കുന്നു. വിവരണം ഘട്ടം ഘട്ടമായിമുന്നേറുന്നതിനിടയിലാണ് ആ സത്യം തുറന്നുപറയുക. കമ്പനിയുടെ നിബന്ധനകൾ മാറിയെന്നോ അല്ലെങ്കിൽ പുതിയ സ്ക്രീം എന്നോ മറ്റെന്തെങ്കിലും എക്സ്യൂസുകൾ നിരത്തി ട്രിപ്പിനും താമസത്തിനും പണം ആവശ്യമാണ് എന്നവർ വ്യക്തമാക്കും.
തങ്ങൾ വഞ്ചിതരായി എന്ന് മനസ്സിലാക്കുന്നതോടെ നിങ്ങളുടെ റെപ്രസന്റെറ്റീവ് ഫോണിൽ പറഞ്ഞത് ഇതൊന്നും അല്ലല്ലൊ എന്ന് തിരിച്ചു പറഞ്ഞിട്ടും കാര്യമൊന്നുമില്ല. ഒരു പക്ഷെ നിങ്ങളോട് സംസാരിക്കുമ്പോൾ പറഞ്ഞ പേരുള്ള ഒരു സ്റ്റാഫ് അവിടെ ഉണ്ടാകണമെന്നേ ഇല്ല. അല്ലെങ്കിൽ അവർക്ക് തെറ്റുപറ്റിയതാകാം എന്നോ മറ്റോ പറഞ്ഞു കാണും. ചിലർ ഒരു പടികൂടെ കടന്ന് സാറിന്റെ അടുത്ത് അവർ ഇതൊക്കെ പറയുവാൻ വഴിയുണ്ടല്ലോ എന്നും പറഞ്ഞേക്കാം. ഇതവരുടെ മാർക്കറ്റിംഗിന്റെ സ്ഥിരം തന്ത്രമാണ്.
വഞ്ചിക്കപ്പെട്ട കാര്യം പലരും തുറന്നു പറയാറില്ല. ഇതാണ് ഇത്തരക്കാർക്ക് വളമായി മാറുന്നത്. മാളുകളിലും മറ്റും സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്നതല്ലാതെ പ്രത്യേകം കൗണ്ടറുകളിൽ സൗജന്യമയി കൂപ്പണുകൾ വിതരണം ചെയ്യുമ്പോൾ ആവേശത്തോടെ വാങ്ങി പൂരിപ്പിച്ചിടുന്നവർ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്.
മമ്മൂട്ടി-ഫഹദ് ഫാസിൽ എന്നിവർ അഭിനയിച്ച് ലാൽ ജോസ് സംവിധാനം ചെയ്ത ഇമ്മാനുവേൽ എന്ന ചിത്രത്തിൽ ഇത്തരം തട്ടിപ്പിനെ പറ്റി വളവരെ വ്യക്തമായി തന്നെ കാണിക്കുന്നുണ്ട്. ഇൻഷൂറൻസ് കമ്പനി ആളുകളെ പറ്റിക്കുന്നതായാണ് ചിത്രത്തിൽ പറയുന്നതെങ്കിലും അതേ രീതി തന്നെയാണ് ഇവരും ചെയ്യുന്നത് എന്നു മറക്കരുത്.