ഒന്നര പതിറ്റാണ്ടോളം ഒരു കുഞ്ഞിക്കാൽ കാണാന്‍ പ്രാര്‍ത്ഥനയും ചികിത്സയുമായി കാത്തിരുന്ന ദമ്പതികള്‍ക്ക് ഇരട്ടക്കുട്ടികള്‍ പിറന്നതിന് തൊട്ടുപിന്നാലെ അമ്മയെ മരണം തട്ടിയെടുത്തു. ആറ്റുനോറ്റ് കാത്തിരുന്നു കിട്ടിയ ഇരട്ടക്കുഞ്ഞുങ്ങളെ കണ്ണുനിറയെ കാണുംമുമ്പേ, അമ്മയെ അപ്രതീക്ഷിത മരണം കൊണ്ടുപോകുകയായിരുന്നു. അമ്മയുടെ ചൂടുപറ്റാന്‍ ഭാഗ്യം കിട്ടാതിരുന്ന പെണ്‍കുഞ്ഞുങ്ങള്‍ തിരികെ ഇന്‍ക്യുബേറ്ററിലേക്ക്.
കുമരകം പാണ്ടന്‍ബസാറിനു സമീപം പറത്തറ വീട്ടില്‍ ശിശുപാലന്റെ ഭാര്യ ഷീബ(42)യാണ് ഇരട്ടകള്‍ക്കു ജന്മംനല്കി അഞ്ചാം ദിവസം മരിച്ചത്. വിവാഹം കഴിഞ്ഞ് 18 വര്‍ഷമായ ഇവര്‍ക്കു ദീര്‍ഘകാലത്തെ ചികിത്സയ്ക്കും പ്രാര്‍ഥനയ്ക്കും ശേഷമാണു കുഞ്ഞുങ്ങളുണ്ടായത്. െവെകിയെത്തിയ കുഞ്ഞുങ്ങള്‍ ഇരട്ടകളായതിന്റെ സന്തോഷത്തിലായിരുന്നു ശിശുപാലനും ഷീബയും. കഴിഞ്ഞ വ്യാഴാഴ്ച തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണു കുഞ്ഞുങ്ങള്‍ ജനിച്ചത്.
തൂക്കം കുറവായിരുന്നതിനാല്‍ കുഞ്ഞുങ്ങളെ ഇന്‍ക്യൂബേറ്ററിലേക്കു മാറ്റിയിരുന്നു. കുഞ്ഞുങ്ങളുടെ നില മെച്ചപ്പെട്ടതോടെ ഇന്നലെ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്യാന്‍ തയാറെടുക്കുന്നതിനിടെ ഷീബയ്ക്കു തലചുറ്റല്‍ അനുഭവപ്പെട്ടു. അടിയന്തര ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്നു മൂന്നിന് വീട്ടുവളപ്പില്‍ നടത്തും.