മതം മാറ്റി വിവാഹം കഴിപ്പിച്ചു, കുഞ്ഞുണ്ടായശേഷം മാതാവിന്റെ ശസ്ത്രക്രിയയ്‌ക്കെന്ന വ്യാജേന പൊന്നും പണവുമായി നാട്ടിലേക്ക് കടന്ന് മറ്റൊരു യുവതിയെ വിവാഹം കഴിച്ചു, അബുദാബി കോടതിയില്‍ മലയാളി യുവാവിനെതിരെ പരാതിയുമായി ഗോവന്‍ യുവതി.
അബുദാബി ക്രിമിനല്‍ സിവില്‍ കുടുംബ കോടതികളിലാണ് ഗോവന്‍ സ്വദേശിനിയായ ഫാത്ത്വിമ പരാതി നല്‍കിയിരിക്കുന്നത്. ഫാത്ത്വിമ എന്ന തനിക്കും മകന്‍ ഇര്‍ഫാനും ചെലവിനു കൊടുക്കാത്തതും നിരന്തരമായ പീഡനം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കാരണങ്ങള്‍ കാണിച്ചാണ് അബുദാബി മുനിസിപ്പാലിറ്റിയിലെ ജീവനക്കാരനും തിരുവനന്തപുരം തൊട്ടിക്കല്ലു സ്വദേശിയുമായ പെരുംകുളം ചിന്നൂസ് മന്‍സിലില്‍ ഷംനാദ് അബ്ദുല്‍ കലാമിനെതിരെ ഭാര്യ കോടതികളില്‍ പരാതി നല്‍കിയത്. മതം മാറിയതിന്റെയും, വിവാഹം കഴിച്ചതിന്റെയും രേഖകളും ഫാത്ത്വിമ കോടതിയില്‍ കൈമാറിയിട്ടുണ്ട്.
തന്നെയും ഒരു വയസും ഏഴുമാസവും പ്രായമുള്ള മകനെയും ക്രൂരമായി ആക്രമിക്കുന്നതായി അന്യായക്കാരിയായ യുവതി പറയുന്നു. മറ്റൊരാളുടെ ഭാര്യയാണെന്നും അയാളുടെ കുട്ടിയാണെന്നും രണ്ടാം ഭാര്യയോടു പറഞ്ഞില്ലെങ്കില്‍ കുട്ടിയെ 14-ാം നിലയിലെ ഫ് ളാറ്റില്‍ നിന്ന് താഴേക്ക് വലിച്ചെറിയുമെന്ന് ഭീഷണിപ്പെടുത്തി മാനസിക പീഡനവും മര്‍ദനവും നടത്തിയതിന് 1,10,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഷംനാദിനെതിരെ ഫാത്ത്വിമ കുടുംബ കോടതിയില്‍ നല്‍കിയ പരാതിയുടെ തീര്‍പ്പിനായി അടുത്തമാസം ആറിന് കോടതിയില്‍ വിളിപ്പിച്ചിട്ടുണ്ട്.
പ്രതി ഷംനാദിന്റെ പാസ്‌പോര്‍ട്ട് കോടതി കണ്ടു കെട്ടുകയും ഭാര്യക്കും കുഞ്ഞിനും എല്ലാ മാസവും ആയിരം ദിര്‍ഹം വീതം ചെലവിനും വീട്ടു സാധനങ്ങള്‍ വാങ്ങിക്കൊടുക്കാനും കഴിഞ്ഞ മാസം 11ന് അബുദാബി കുടുംബ കോടതിയും ആഭരണം വിറ്റതിന്റെ 8,000 ദിര്‍ഹം പ്രതിമാസം ആയിരം ദിര്‍ഹം വീതമായി എട്ടു മാസം കൊണ്ടു ഭാര്യ ഫാത്ത്വിമക്കു കൊടുക്കാനും കഴിഞ്ഞ മാസം 23ന് അബുദാബി സിവില്‍ കോടതിയും ഷംനാദിനെതിരെ വിധി പുറപ്പെടുവിച്ചിട്ടുണ്ട്. വിധിയനുസരിച്ച് ഈ മാസം മുതല്‍ പ്രതിമാസം 2000 ദിര്‍ഹം വീതവും വീട്ടു സാധനങ്ങളും ഷംനാദ് നല്‍കണം. എന്നാല്‍ 500 ദിര്‍ഹം മാത്രമാണ് വിധി വന്നശേഷം നല്‍കിയതെന്നും ഫാത്ത്വിമ പറയുന്നു.
അബുദാബി എയര്‍പോര്‍ട്ട് റോഡിലെ സലൂണില്‍ ജോലി ചെയ്യുമ്പോഴാണ് വെറോണിക്ക ആന്റന്‍ പര്‍വാര്‍ക്കര്‍ എന്ന ഗോവന്‍ യുവതിയോട് വിവാഹാഭ്യര്‍ഥനയുമായി ബേക്കറിയില്‍ ജോലി ചെയ്യുകയായിരുന്ന ഷംനാദ് എത്തുന്നത്. തുടര്‍ന്ന് ഷംനാദിന്റെ നിര്‍ബന്ധത്തിനു വഴങ്ങി വെറോണിക്ക 2014 ഡിസംബര്‍ 23ന് ഇസ്ലാം മതം സ്വീകരിക്കുകയും ഫാത്ത്വിമ എന്ന പേരു സ്വീകരിക്കുകയുമായിരുന്നു. അബുദാബി കോടതിയില്‍ നിയമപരമായിത്തന്നെ ഇവര്‍ 2015 മാര്‍ച്ച് നാലിന് വിവാഹിതരാവുകയും ചെയ്തു.
ഇതിനിടയില്‍ ബേക്കറിയിലെ ജോലി നഷ്ടപ്പെട്ട ഭര്‍ത്താവ് ഷംനാദിന് പുതിയ ജോലി തരപ്പെടുത്തിയതും ഫാത്ത്വിമയായിരുന്നു. സലൂണിലെ കസ്റ്റമറും മുനിസിപ്പാലിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയുമായ സ്വദേശി വനിതയോട് ഭര്‍ത്താവിന് ഒരു ജോലി തരപ്പെടുത്തണമെന്ന് പലവട്ടം അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് അവരുടെ ശുപാര്‍ശയില്‍ 2016 മാര്‍ച്ച് 22ന് ഷംനാദ് അബുദാബി മുനിസിപ്പാലിറ്റിയില്‍ സര്‍വേയറായി ജോലിയില്‍ പ്രവേശിച്ചു.
ജോലി സ്ഥലത്തു നിന്ന് അനുവദിച്ച അബുദാബി ജവാസാത്ത് റോഡിലെ 44-ാം നമ്പര്‍ കെട്ടിടത്തിലെ ഒരു ബെഡ്‌റൂം ഫ് ളാറ്റിലാണിപ്പോള്‍ ഫാത്ത്വിമയും മകനും താമസിക്കുന്നത്. എന്നാല്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഷംനാദിനോട് പുറത്തു താമസിക്കണമെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു. അഞ്ചു മാസമായി ഇയാള്‍ പുറത്താണ് താമസിക്കുന്നത്.
മാതാവിന്റെ ഗര്‍ഭാശയ ശസ്ത്രക്രിയക്കെന്നു പറഞ്ഞ് ഭാര്യയില്‍ നിന്ന് ആഭരണവും പൈസയും വാങ്ങി ഷംനാദ് നാട്ടില്‍ പോയതോടെയാണ് ദമ്പതികളുടെ ദാമ്പത്യത്തില്‍ വിള്ളല്‍ വീണത്. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഇതേ ആവശ്യത്തിനായി വീണ്ടും നാട്ടില്‍ പോകാനൊരുങ്ങിയപ്പോഴാണ് ഫാത്ത്വിമക്ക് സംശയം തോന്നിയത്. അന്വേഷണത്തില്‍ നാട്ടില്‍ മറ്റൊരു വിവാഹത്തിനുള്ള ശ്രമം തിരക്കിട്ടു നടക്കുന്നതായി അറിയാന്‍ കഴിഞ്ഞു.
അവിവാഹിതനാണെന്ന് തെറ്റിദ്ധരിപ്പിച്ച് 2017 ഏപ്രില്‍ 27നായിരുന്നു ഷംനാദ് മറ്റൊരു യുവതിയെ രണ്ടാം വിവാഹം കഴിച്ചത്. സംഭവമറിഞ്ഞ് കുഞ്ഞിനോടൊപ്പം ഫാത്ത്വിമയും ഇവിടെ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചു. വീട്ടിലെത്തിയെങ്കിലും വീട്ടുകാര്‍ ഫാത്ത്വിമയേയും കുഞ്ഞിനെയും ആട്ടിപ്പായിക്കുകയായിരുന്നു. രണ്ടാം ഭാര്യയെ അവിടെ കണ്ടെങ്കിലും ഷംനാദ് മുങ്ങുകയും വീട്ടില്‍ തങ്ങാന്‍ അനുവദിക്കാതെ ബന്ധുക്കള്‍ ആട്ടിയോടിക്കുകയും ചെയ്തു.
അപരിചിതയായതിനാല്‍ നാട്ടില്‍ നിന്ന് അന്നു വൈകിട്ടുതന്നെ മടങ്ങിപ്പോരേണ്ടി വന്നു. പുലര്‍ച്ചെ മൂന്നുമണിക്ക് തിരുവനന്തപുരത്തെത്തിയ ഫാത്ത്വിമയും കുട്ടിയും ഏഴു മണിയോടെ ഷംനാദിന്റെ വീട്ടിലെത്തിയെങ്കിലും മോശം സാഹചര്യത്തില്‍ അവിടെ നില്‍ക്കാനാകാതെ വൈകിട്ടത്തെ എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ തന്നെ അബുദാബിയിലേക്ക് മടങ്ങിപ്പോവുകയായിരുന്നു.
നാട്ടില്‍ നിന്ന് മടങ്ങിയെത്തിയ ഷംനാദിനും രണ്ടാം ഭാര്യക്കുമൊപ്പം ജീവിക്കാന്‍ തയ്യാറാണെന്നു ഫാത്ത്വിമ പലവട്ടം പറഞ്ഞെങ്കിലും ക്രൂരമായ മര്‍ദനം തുടരുകയും വിവാഹ മോചനത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു. കുഞ്ഞിനെ കെട്ടിടത്തിന്റെ 14-ാം നിലയില്‍ നിന്ന് താഴേക്കിടുമെന്ന് ഭീഷണിപ്പെടുത്തി.
അബുദാബിയില്‍ വച്ച് ഫാത്ത്വിമയുമായി വിവാഹം കഴിച്ചിരുന്ന വിവരം പുതിയ ബന്ധുക്കള്‍ അറിഞ്ഞതോടെ മറ്റൊരാളുടെ ഭാര്യയാണെന്ന് നാട്ടിലെ ബന്ധുക്കളോട് പറയിപ്പിക്കാനായിരുന്നു മര്‍ദനവും ഭീഷണിയും. വിവാഹ മോചനത്തിന് നിര്‍ബന്ധിച്ച് നിരന്തരമായ മര്‍ദനം തുടരുന്ന സാഹചര്യത്തിലാണ് ഭര്‍ത്താവ് ഷംനാദിനെതിരെ താന്‍ ക്രിമിനല്‍, സിവില്‍, കുടുംബ കോടതികളില്‍ പരാതി നല്‍കിയതെന്നും ഫാത്ത്വിമ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
വെറോണിക്ക ഇസ്ലാം മതം സ്വീകരിച്ചതിന്റെയും പിന്നീട് ഷംനാദുമായി നിയമ പരമായി വിവാഹം കഴിച്ചതിന്റെയും എല്ലാ രേഖകളും മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നിന്നാണ് ഇയാള്‍ രണ്ടാമത് വിവാഹം ചെയ്തിരിക്കുന്നത്.