ടെലിവിഷൻ രംഗത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ബിഗ് ബോസ് ഷോയെ ചൊല്ലി പരാതികള്‍ ഏറെ ഉയര്‍ന്നിട്ടുണ്ട്. അതിന്റെ മറാഠി പതിപ്പ് ഇപ്പോള്‍ കോടതിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. നാസിക്കിലെ വിദ്യാര്‍ഥിയായ ഋഷികേശ് ദേശ്മുഖ് ബിഗ് ബോസിനെതിരേ പരാതി നല്‍കിയത് ഷോയിലെ മത്സരാര്‍ഥികളുടെ പെരുമാറ്റത്തിനെതിരേയാണ് പരാതി. 292, 293 294 വകുപ്പുകള്‍ അനുസരിച്ച് മത്സരാര്‍ഥികള്‍ക്കും കളേഴ്സ് ടിവി, വിയാക്കോം 18 എന്നിവയ്ക്കുമെതിരേ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മത്സരാര്‍ഥികളായ രാജേഷ് ശൃംഗാപുരെയും രേഷം ടിപ്നിസും മര്യാദയുടെ അതിർവരമ്പ് കടന്നുകഴിഞ്ഞുവെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കിയത്. വിവാഹിതനായിട്ടും ടിപ്നിസുമായി രാജേഷ് നാണംകെട്ട് കൊഞ്ചിക്കുഴയുകയാണെന്നും ഇരുവരും ടെലിവിഷനില്‍ ലജ്ജയില്ലാതെ കിടക്ക പങ്കിടുകയും ചുംബിക്കുകയുമെല്ലാം ചെയ്യുകയാണെന്നും പരാതിയില്‍ പറഞ്ഞു.
ഷോയില്‍ രാജേഷ് ടിപ്നിസിന്റെ പ്രണയാഭ്യര്‍ഥന സ്വീകരിക്കുകയും ഇത് തന്റെ ഭാര്യ അംഗീകരിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തനിക്ക് രാജേഷിന്റെ ഭാര്യയെ ഭയമാണെന്ന് ടിപ്നിസ് പറഞ്ഞപ്പോഴായിരുന്നു ഈ പ്രതികരണം. ഇത് വലിയ വിവാദമായിരുന്നു. ഇതിനെക്കുറിച്ച് മാധ്യമങ്ങള്‍ രാജേഷിന്റെ ഭാര്യയോട് അഭിപ്രായമാരാഞ്ഞെങ്കിലും അവര്‍ പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. ട്വിറ്ററിലും വലിയ ചര്‍ച്ചയാണ് ഇതിനെക്കുറിച്ച് നടക്കുന്നത്. ഇതിനിടെയാണ് ഷോയ്ക്കെതിരേ പരാതി വന്നിരിക്കുന്നത്.