കണ്‍മണിയെ കിട്ടാന്‍ പ്രസവിക്കാന്‍ കാത്തിരുന്നൊടുവില്‍ യുവതി ഗര്‍ഭിണിയല്ലെന്നറിഞ്ഞ്ഡോക്ടര്‍മാരും ബന്ധുക്കളും തമ്മില്‍ വാക്കു തര്‍ക്കമായി.വ്യാഴാഴ്ച രാവിലെ ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലാണു സംഭവം. മാടപ്പള്ളി വെള്ളുകുന്ന് സ്വദേശിനി ബുധനാഴ്‌ചയാണ് പ്രസവത്തിനായി ജനറല്‍ ആശുപത്രിയില്‍ അഡ്‌മിറ്റായത്.
യുവതിയെ പരിശോധിച്ച ഡോക്‌ടര്‍ വെള്ളിയാഴ്‌ച പ്രസവത്തിനായി തയാറെടുക്കാന്‍ നിര്‍ദേശിച്ചു. കഴിഞ്ഞ ഒന്‍പതു മാസമായി ഇതേ ഡോക്‌ടറാണു യുവതിയെ പരിശോധിച്ചിരുന്നത്. പ്രാഥമിക പരിശോധനയില്‍ ഗര്‍ഭിണിയാണെന്നു കണ്ടെത്തി മരുന്നുകള്‍ നിര്‍ദ്ദേശിച്ചിരുന്നു. ഡോക്‌ടറുടെ പരിശോധനയ്‌ക്കുശേഷം സ്‌കാനിംഗ് നടത്തിയപ്പോഴാണ് ഗര്‍ഭമില്ലെന്ന് അറിയുന്നത്. അത്യപൂര്‍വമായി കാണാറുള്ള സ്യൂഡോ പ്രഗ്‌നന്‍സി ആണെന്നായിരുന്നു അധികൃതരുടെ വിശദീകരണം.
വിവരം അറിഞ്ഞ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചതോടെ പ്രശ്‌നം രൂക്ഷമായി. ഡോക്‌ടര്‍മാരും ബന്ധുക്കളുമായി വാക്കുതര്‍ക്കമായി.മൂന്നാം മാസത്തില്‍ സ്‌കാന്‍ ചെയ്യാന്‍ ഡോക്‌ടര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുവതി ഡോക്‌ടറെ കാണിച്ചത് ആദ്യകുട്ടിയെ ഗര്‍ഭിണിയായിരുന്നപ്പോഴുള്ള സ്‌കാനിംഗ് റിപ്പോര്‍ട്ടായിരുന്നത്രേ. പിന്നീട് അഞ്ചാം മാസം ഡോക്‌ടര്‍ സ്‌കാനിംഗിനു നിര്‍ദ്ദേശിച്ചെങ്കിലും അതു നടത്തിയിരുന്നില്ല. പിന്നീട് പ്രസവ തീയതി നിശ്‌ചയിച്ചശേഷമാണു യുവതി ഗര്‍ഭിണിയല്ലെന്ന് അറിയുന്നത്.
ചികിത്സാ പിഴവിന്റെ പേരില്‍ ഡോക്‌ടര്‍ക്കെതിരേ ബന്ധുക്കള്‍ ചങ്ങനാശേരി ഡിവൈ.എസ്.പിക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കി. എന്നാല്‍ യുവതി കൃത്യമായി പരിശോധന നടത്താത്തതാണു ഗര്‍ഭിണിയല്ലെന്നുള്ള വിവരം അറിയാതെ പോകാന്‍ കാരണമെന്നും സമാന സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടന്നും ആശുപത്രി സൂപ്രണ്ട് ഡോ. സുജാ എബ്രഹാം പറഞ്ഞു.