ഖത്തറിനെ തകര്‍ക്കാന്‍ നടത്തിയ രഹസ്യ ഗൂഢാലോചനകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നു. സാമ്പത്തികമായ ആവശ്യം നടക്കാതെ വന്നപ്പോഴുള്ള പകയാണ് ഈ ഗള്‍ഫ് രാജ്യത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചതിന് പിന്നിലെന്നാണ് വിവരം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മരുമകന്‍ ജറഡ് കുഷ്‌നറാണ് ഖത്തറിനെതിരെ കരുക്കള്‍ നീക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി.
കുഷ്‌നറുടെ ആവശ്യം ഖത്തര്‍ അംഗീകരിക്കാത്തതാണ് ആ രാജ്യത്തിനെതിരെ ഉപരോധം ചുമത്താന്‍ ഗള്‍ഫ് രാഷ്ട്രങ്ങളെ പ്രേരിപ്പിച്ചത്. അമേരിക്കയുമായി അടുത്ത ബന്ധം ഖത്തര്‍ നിലനിര്‍ത്തുമ്പോള്‍ തന്നെയാണ് ഖത്തറിനെ തകര്‍ക്കാന്‍ അമേരിക്കന്‍ നേതാക്കള്‍ കളിച്ചുവെന്ന വിവരം പുറത്തുവന്നിരിക്കുന്നത്…
ഖത്തറിനെതിരേ മൂന്ന് അയല്‍രാജ്യങ്ങളാണ് ഉപരോധം പ്രഖ്യാപിച്ചത്. സൗദിയും യുഎഇയും ബഹ്‌റൈനും. ഉപരോധത്തിന് ഈജിപ്തിന്റെയും പിന്തുണയുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിനായിരുന്നു ഉപരോധം പ്രഖ്യാപിച്ചത്. എന്നാല്‍ ഏപ്രിലില്‍ നടന്ന ചില യോഗങ്ങളുടെ വിവരങ്ങളാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കുഷ്‌നറുടെ കമ്പനിയില്‍ കോടികള്‍ നിക്ഷേപിക്കാന്‍ ഖത്തറിന്റെ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ലാഭകരമല്ലെന്ന് കണ്ട് മന്ത്രി പിന്‍മാറി.
ആരാണ് കുഷ്‌നര്‍
ട്രംപിന്റെ മരുമകനും വൈറ്റ്ഹൗസിലെ മുതിര്‍ന്ന ഉപദേഷ്ടാവുമാണ് കുഷ്‌നര്‍. ഇദ്ദേഹം വന്‍ വ്യവസായി കൂടിയാണ്. ഇദ്ദേഹത്തിന് കീഴിലുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനിയിലാണ് ഖത്തറിനോട് നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടത്.
കുഷ്‌നറുടെ കമ്പനി വളരെ പ്രതിസന്ധി നേരിടുന്ന ഘട്ടമായിരുന്നു അത്. അതുകൊണ്ടാണ് ഖത്തര്‍ ധനമന്ത്രി ന്യൂയോര്‍ക്കിലെത്തിയപ്പോള്‍,
തന്റെ കമ്പനിയില്‍ നിക്ഷേപിക്കണമെന്ന് കുഷ്‌നര്‍ പിതാവ് ചാള്‍സ് മുഖേന ആവശ്യപ്പെട്ടത്. കുഷ്‌നറുമായി ബന്ധമുള്ള രണ്ട് വ്യക്തികളെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ചാള്‍സും ഖത്തന്‍ ധനമന്ത്രി അലി ശെരീഫ് അല്‍ ഇമാദിയും തമ്മിലുള്ള രഹസ്യചര്‍ച്ച നടന്നത് 2017 ഏപ്രിലിലാണ്.
ന്യൂയോര്‍ക്ക് സിറ്റിയിലെ 666 ഫിഫ്ത് അവന്യൂ വസ്തുവില്‍ ഖത്തര്‍ നിക്ഷേപം ഇറക്കണമെന്നാണ് ചാള്‍സ് ആവശ്യപ്പെട്ടത്. ചര്‍ച്ച 30 മിനുറ്റ് നീണ്ടുനിന്നു. പക്ഷേ, തീരുമാനമായില്ല. തൊട്ടടുത്ത ദിവസം വീണ്ടും യോഗം ചേര്‍ന്നു. ന്യൂയോര്‍ക്കിലെ സെന്റ്. റെഗിസ് ഹോട്ടലിലായിരുന്നു ചര്‍ച്ചകള്‍. രണ്ടാം ദിവസം നടന്ന ചര്‍ച്ചയില്‍ പക്ഷേ, ഖത്തര്‍ മന്ത്രി നേരിട്ടെത്തിയില്ല.
പ്രതിനിധിയെ അയക്കുകയാണ് ചെയ്തത്. ചര്‍ച്ച പൊളിഞ്ഞതാണ് കുഷ്‌നറെ പ്രകോപിപ്പിച്ചത്. ശേഷം കുഷ്‌നര്‍ സൗദിയില്‍ വന്നിരുന്നു. ചര്‍ച്ചകള്‍ പൊളിഞ്ഞ ശേഷം ഒരു മാസം പിന്നിട്ടപ്പോഴാണ് ഖത്തറിനെതിരേ അയല്‍രാജ്യങ്ങള്‍ പ്രതിഷേധം ശക്തമാക്കിയത്. ഈ സമയം അവര്‍ക്ക് പിന്തുണയുമായി കുഷ്‌നര്‍ രംഗത്തെത്തി.
ട്രംപിന്റെ പിന്തുണ
ഖത്തര്‍ ഭീകരവാദികളെ പിന്തുണയ്ക്കുന്നുവെന്നാരോപിച്ചായിരുന്നു ഉപരോധം. ഉപരോധത്തിന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ആദ്യ ദിനം ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ വിദേശകാര്യ വകുപ്പ് ഖത്തറിനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ട്രംപ് പിന്നീട് നിലപാട് മാറ്റുകയായിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് പിന്നീടാണ് ട്രംപ് ആവശ്യപ്പെട്ടത്. വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ ട്രംപുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ട്രംപ് നിലപാടില്‍ മയംവരുത്തിയത്.
ഖത്തറിന് ഇക്കാര്യത്തില്‍ നല്ല ബോധമുണ്ട്. കുഷ്‌നറുടെ കളികള്‍ സംബന്ധിച്ച് ഖത്തറിന് തെളിവും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരി അവസാനത്തിലും ഫെബ്രുവരി ആദ്യത്തിലുമായി ഖത്തര്‍ ബന്ധപ്പെട്ട തെളിവുകള്‍ അമേരിക്കക്ക് കൈമാറുകയും ചെയ്തു. കഴിഞ്ഞ മെയില്‍ കുഷ്‌നര്‍ സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. പ്രസിഡന്റ് ട്രംപും റിയാദിലെത്തിയിരുന്നു. ഖത്തറിനെതിരെ സൗദി അറേബ്യ ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ തന്റെ സന്ദര്‍ശനത്തിന്റെ പ്രതിഫലനമാണിതെന്നായിരുന്നു ട്രംപിന്റെ ആദ്യ പ്രതികരണം.
എന്നാല്‍ ഈ റിപ്പോര്‍ട്ടുകളോട് ഖത്തറും അമേരക്കയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഖത്തര്‍ ധനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ഹത്മി പ്രതികരിക്കാന്‍ വിസമ്മതിച്ചു. വൈറ്റ് ഹൗസിന്റെ പ്രതികരണം തേടിയപ്പോള്‍ കുഷ്‌നറുടെ കമ്പനിയോട് ചോദിക്കൂവെന്നായിരുന്നു മറുപടി.