തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിയോടു കൂടി കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉത്തരേന്ത്യയില്‍ നാശം വിതച്ച പൊടിക്കാറ്റിനും പേമാരിക്കും പിന്നാലെ, കേരളമടക്കം 10
സംസ്ഥാനങ്ങളില്‍ക്കൂടി കൊടുങ്കാറ്റിനു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാകേന്ദ്രം അറിയിപ്പ് നല്‍കി. കേരളത്തിലെ ആറ് ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ കാറ്റിനൊപ്പം ശക്തമായ ഇടിമിന്നലോടെ വ്യാപക മഴയ്ക്കും സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു നിര്‍ദ്ദേശമുണ്ട്. അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തയാറായിരിക്കാന്‍ വിവിധ വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരവാസികള്‍ക്കു സുരക്ഷാസജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ജില്ലാ അധികൃതരോടു നിര്‍ദേശിച്ചിട്ടുണ്ട്.
ഒരാഴ്ച്ച മുൻപ് അത്‌ലാന്റിക് സമുദ്രത്തിൽ നിന്നും ഉത്ഭവിച്ച കാറ്റ് കേരളത്തിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. പല സ്ഥലങ്ങളിലും ദിവസങ്ങളൊളം വൈദ്യതി ബന്ധം വിച്ഛേദിക്കപ്പെടുകയും വീടുകൾക്കും കൃഷിക്കും നാശം സംഭവിക്കുകയും ചെയ്തിരുന്നു.
വാർത്ത ഷെയർ ചെയ്ത് കൂടുതൽ ആളുകളിൽ എത്തിക്കൂ