നീണ്ട മുപ്പത്തിയഞ്ചു നീണ്ട കൊല്ലം സിനിമയില്‍ ജീവിച്ച ഒരാള്‍. അതിനിടെ പ്രമുഖരായ ചില സംവിധായകരുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ചു. പിന്നീട് സിനിമാ ലോകത്ത് നിന്നുമെല്ലാം മാറി ജീവിക്കാനായി പെടാപ്പാട് പെട്ടയാള്‍. ഇങ്ങനെയൊരു വ്യക്തി ജീവിച്ചിരിപ്പുണ്ട് എന്നുപോലും അറിയിക്കാതെ എല്ലാവരാലും അവഗണിക്കപ്പെട്ടുള്ള ജീവിതം. അവസാനം ആരും അറിയാതെ അനുശോചന പ്രവാഹങ്ങളില്ലാതെ മരിക്കുകയും ചെയ്തു. ഇത് സംവിധായകന് കെ.മുരളീധരന്റെ കഥയാണ്. തിരക്കഥാകൃത്ത് സത്യൻ കോളങ്ങാടിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് പുറംലോകം അറിയുന്നത്.
അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ
അസോസിയേറ്റ് മുരളി. കൂടുതല്‍ പേര് അറിയുന്നത് അങ്ങനെ പറഞ്ഞാലാണ്. 35 കൊല്ലക്കാലം സിനിമാരംഗത്ത് സജീവമായിരുന്നു. ഒട്ടേറെ സംവിധായകരുടെ കൂടെഅസോസിയേറ്റായി വര്‍ക്ക് ചെയ്തിട്ടുണ്ട്. സമ്മര്‍ പാലസ്, ആറാം വാര്‍ഡില്‍ ആഭ്യന്തര കലഹം, ചങ്ങാതിക്കൂട്ടം തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു. അത്രയൊന്നും ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നേയും തീവ്ര ശ്രമത്തിലായിരുന്നു.
ഏതാണ്ട് പത്തുകൊല്ലം മുമ്പ് റിയാന്‍ സ്റ്റുഡിയോയില്‍ ഞാന്‍ കഥ പറയാന്‍ ചെല്ലുമ്പഴാണ് പരിചയപ്പെട്ടത്. നാട്യങ്ങളില്ലാത്ത ഒരു സാധാരണസിനിമക്കാരന്. ആ പ്രൊജക്ട് എന്തുകൊണ്ടോ നടന്നില്ല. എങ്കിലും പലപ്പോഴും എവിടെയെങ്കിലും വച്ചു കാണുമ്പോള്‍ അദ്ദേഹം പറയുമായിരുന്നു
നമുക്കൊരു ഹിറ്റ് സിനിമ ചെയ്യണം. പിന്നീട് അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. രണ്ടു മൂന്നു മാസങ്ങള്‍ക്കുമ്പാണ് അറിഞ്ഞത് ഏതോ സ്ഥാപനത്തില്‍ സെക്യൂരിറ്റിയായി ജോലി ചെയ്യുന്നുണ്ട് എന്ന്.
പിന്നീട് അതും ഉപേക്ഷിച്ച് കല്ലു ചുമക്കാനും വര്‍ക്കപ്പണി ചെയ്യാനും തുടങ്ങി. ഇതിനിടയില്‍ അറ്റാക്കും മറ്റു പല അസുഖങ്ങളും വന്നു കൂടി. പുതിയ സിനിമയുടെ ഡിസ്കഷനു വേണ്ടി കഴിഞ്ഞ ആഴ്ചയാണ് അടിമാലിയിലെ ഒരു ലോഡ്ജില്‍ മുറിയെടുത്തത്. ഒരു നെഞ്ചുവേദന. കൃത്യസമയത്തു തന്നെ ആശുപത്രിയിലും എത്തിച്ചു. മരണത്തിന് എന്ത് ഹിറ്റ് ?
പരാജയപ്പെട്ട മൂന്നു സിനിമകള്‍ക്കൊപ്പം പരാജയപ്പെട്ട ജീവിതവും ! ഒരു ചാനലിലും ഫ്ലാഷ് ന്യൂസ് വന്നില്ല. ഒരിടത്തും അനുശോചന യോഗങ്ങളും നടന്നില്ല
കാരണം അതൊരു പ്രമുഖന്റെ മരണമായിരുന്നില്ല .