മുപ്പത്തൊന്നായിരം അടി ഉയരത്തില്‍ വച്ച് വിമാനത്തിന്റെ എഞ്ചിന്‍ പൊട്ടിത്തെറിച്ചു. പൈലറ്റിന്റെ മനസാന്നിധ്യത്തില്‍ രക്ഷപെട്ടത് 148 യാത്രക്കാര്‍. അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഏഴു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. രാവിലെ 11 മണിയോടെയാണ് അപകടം. ന്യൂയോര്‍ക്കില്‍ നിന്ന് പറന്നുയര്‍ന്ന സൗത്ത്‌വെസ്റ്റ് എയർലെൻസിന്റെ വിമാനമാണ് അപകടത്തില്‍ പെട്ടത്. ന്യൂയോർക്കിൽ നിന്ന് ദല്ലാസിലേക്കുള്ളതായിരുന്നു വിമാനം.
യാത്ര തുടങ്ങി 15 മിനിറ്റ് കഴിഞ്ഞതോടെ വിമാനത്തിന് പുറത്ത് നിന്ന് വന്‍പൊട്ടിത്തെറി ശബ്ദം കേള്‍ക്കുകയായിരുന്നു. 31,000 അടി ഉയരത്തിലായിരുന്നു വിമാനം. വിമാനത്തിന്റെ ഇടതു ഭാഗത്തുനിന്നാണ് പൊട്ടിത്തെറി ഉണ്ടായത്. പൊട്ടിത്തെറിയുടെ പിന്നാലെ വിമാനം ആടിയുലയാനും തുടങ്ങി. വിമാനത്തിന്റെ എന്‍ജിന്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണം.
പൊട്ടിത്തെറിയുടെ ആഘാതത്തില്‍ വിമാനത്തിന്റെ ചില്ലു തകര്‍ന്നു. ചില്ലു കുത്തിക്കയറി ഒരാള്‍ മരിക്കുകയും ഏഴ് പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. വിമാനത്തിന്റെ ജനലുകള്‍ പൊട്ടി ക്യാബിന്‍ പ്രഷറില്‍ വ്യതിയാനമുണ്ടായതോടെ ഓക്സിജന്‍ മാസ്കുകള്‍ താഴേയ്ക്ക് വന്നതോടെ വിമാനത്തില്‍ കൂട്ട നിലവിളിയായി.
പരിക്കേറ്റവര്‍ രക്തമൊലിക്കാന്‍ തുടങ്ങിയതോടെ ഏവരും ആശങ്കയിലുമായി. സൗത്ത്‌വെസ്റ്റ് എയർലെൻസ് അപകടത്തിൽ ഒരു യാത്രക്കാരൻ മരിക്കുന്നത് ഒൻപത് വര്‍ഷത്തിനിടെ ഇതാദ്യമാണെന്ന് കമ്പനി വക്താവ് വിശദമാക്കി. അമേരിക്കയിൽ ഒൻപത് വർഷമായി സർവീസ് നടത്തുന്ന കമ്പനിയാണ് സൗത്ത് എയർലെൻസ്.
ഇന്ധന ടാങ്കിലെ ചില പ്രശ്നങ്ങൾ കാരണമാണ് ദുരന്തം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. CFM56-7B എൻജിനാണ് സൗത്ത്‌വെസ്റ്റിന്റെ ബോയിങ് 737–700 വിമാനത്തിലുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വിമാന എൻജിനായ സിഎഫ്എം ഇന്റർനാഷണല്‍ കമ്പനിയാണ് ഈ നിർമിച്ചിരിക്കുന്നത്.
ഇത്രയും ഉയരത്തില്‍ പറക്കുന്ന വിമാനത്തില്‍ എന്‍ജിന്‍ പൊട്ടിത്തെറിച്ചാലുണ്ടാകുന്ന അപകടത്തിന്റെ അളവ് കുറഞ്ഞത് പൈലറ്റിന്റെ മനസാന്നിധ്യത്തെ തുടര്‍ന്നാണെന്നാണ് വിദഗ്ദര്‍ വിശദമാക്കുന്നത്. 148 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.