വിദ്യാര്‍ത്ഥിനികളെ അനാശ്യാസ്യത്തിന് പ്രേരിപ്പിച്ച അധ്യാപികയുടെ ഓഡിയോ ക്ലിപ്പ് പുറത്ത്. സര്‍വകലാശാലയിലെ അധികൃതരുടെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങിയാല്‍ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങുവാന്‍ സാധിക്കുമെന്ന് വിദ്യാര്‍ത്ഥിനികളോട് ഉപദേശം നല്‍കിയ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. തമിഴ്‌നാട് വിരുദുനഗര്‍ ജില്ലയിലെ സ്വകാര്യ ആര്‍ട്‌സ് കോളജിലെ അധ്യാപികയായ നിര്‍മ്മലാ ദേവിയാണ് വിദ്യാര്‍ത്ഥിനിയോട് ഈ തരത്തില്‍ മോശം രീതിയില്‍ സംസാരിച്ചതിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും പുറത്തായത്.
വിദ്യാര്‍ത്ഥിനികളെ ലൈംഗിക തൊഴിലിലേക്ക് ക്ഷണിക്കുന്നതിന്‍റെ 19 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ ക്ലിപ്പാണ് പുറത്ത് വന്നത്. ഈ കോളേജിലെ ഗണിതശാസ്ത്ര വിഭാഗം അധ്യാപികയാണ് നിര്‍മ്മല ദേവി. മധുരൈ കാമരാജ് സര്‍വകശാലായിലെ ഉന്നതോദ്യോഗസ്ഥര്‍ക്ക് വഴങ്ങി കൊടുക്കണമെന്നും ഈ അധ്യാപിക തന്‍റെ വിദ്യാര്‍ത്ഥിനികളോട് പറയുന്നുണ്ട്.
എന്നാല്‍ തങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്ന് കുട്ടികള്‍ അധ്യാപികയെ അറിയിച്ചു. അപ്പോൾ ഡോക്ടറേറ്റ് നേടുന്നത് വരെ ഈ അധികൃതര്‍ നടത്തി തരുമെന്നായിരുന്നു നിര്‍മ്മലാ ദേവിയുടെ അടുത്ത പ്രലോഭനം. ഏറ്റവും ഒടുവില്‍ ഈ കാര്യം മറ്റ് ആരോടും പറയുരതെന്ന് പറഞ്ഞാണ് ടീച്ചര്‍ ഫോണ്‍ സംഭാഷണം അവസാനിപ്പിക്കുന്നത്. എന്നാല്‍ സമൂഹ മാധ്യമങ്ങള്‍ വഴി ഈ ഓഡിയോ പടര്‍ന്നു. അതേ സമയം തന്റെ സംഭാഷണം ചിലര്‍ വളച്ചൊടിച്ചതാണെന്നും നിര്‍മ്മലാ ദേവി പ്രതികരിച്ചു