വിടരും മുമ്പേ തല്ലിക്കൊഴിച്ച ആ കുഞ്ഞുപൂവിനെയോര്‍ത്ത് വിതുമ്പുകയാണ് കേരളത്തിലെ ഓരോ ഹൃദയങ്ങളും. കണ്ണടയ്ക്കുമ്പോഴെല്ലാം നിറഞ്ഞപുഞ്ചിയും നിഷ്‌കളങ്കതയും നിറഞ്ഞ ആ കുഞ്ഞുമുഖമാണ് തെളിയുന്നത്. പ്രാര്‍ത്ഥനകളെയെല്ലാം വിഫലമാക്കി അവന്‍ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായെന്ന വാര്‍ത്ത സ്ഥിരീകരിച്ചതോടെ കണ്ണീര്‍മഴപെയ്തുകൊണ്ടിരുന്നു.
കേരളം മുഴുവന്‍ ആ കുഞ്ഞിന്റെ വിവരങ്ങള്‍ തേടിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ അവന്റെ കണ്ണീര്‍ക്കഥകള്‍ തേടിയിറങ്ങി. ഉടുമ്പന്നൂരിലെ അമ്മ വീട്ടിലാണ് അവന്‍ ഇനി ഉറങ്ങാന്‍ പോകുന്നതെന്ന വാര്‍ത്തറിഞ്ഞതോടെ മാധ്യമപ്രവര്‍ത്തകര്‍ അവിടേക്കെത്തി, പക്ഷേ, ആ രണ്ടുനില വീടിന് ഒന്നുമുണ്ടായിരുന്നില്ലെന്ന് അവര്‍ പറയുന്നു. ഏഴുവയസ്സിനിടെ അവന്‍ അനുഭവിച്ച ക്രൂരതകള്‍ കേട്ട് കണ്ണീര്‍പൊഴിയ്ക്കാനേ ഓരോരുത്തര്‍ക്കും കഴിഞ്ഞുള്ളൂ. അവന്റെ കഥകള്‍ തേടിയിറങ്ങിയ ഓരോ ക്യാമറക്കണ്ണുകളും കാഴ്ചകള്‍ കണ്ട് കരഞ്ഞുകൊണ്ടിരുന്നു.
ദീപികയിലെ ഫോട്ടോഗ്രാഫര്‍ ബിബിന്‍ സേവ്യറും റിപ്പോര്‍ട്ടര്‍ സന്തോഷും പകര്‍ത്തിയ കുഞ്ഞുമുഖത്തിന്റെ നേര്‍ചിത്രം വീണ്ടും കണ്ണീര്‍കാഴ്ചയാവുകയാണ്. വേദനകള്‍ മറന്ന് ഉറങ്ങുന്ന അവനെ അവസാനമായി കാണാനെത്തിയ കൂട്ടുകാരിയുടെ നേര്‍ചിത്രം.
അടുത്തുള്ള വീട്ടില്‍ നിന്നും സന്തോഷേട്ടന്‍ വിവരങ്ങള്‍ ചോദിച്ചറിയുന്നതിനിടയില്‍ ഒരു കുഞ്ഞു മുഖം ഞങ്ങളെ നോക്കി പറഞ്ഞു. ‘അവന്‍ എന്റെ കൂട്ടുകാരനാ’. അവധി ദിവസങ്ങളില്‍ അമ്മവീട്ടില്‍ വരുമ്പോള്‍ തങ്ങളെ തേടിയെത്തുന്ന ആ കളിക്കൂട്ടുകാരന്‍ ഇനി ഇല്ല എന്ന് അവളും മനസിലാക്കി.
ഉച്ചകഴിഞ്ഞു 2. 45 ഓടെ പിഞ്ചു ശരീരത്തെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. വൈകുന്നേരം 6 മണിയോടുകൂടി ഓഫീസില്‍ അറിയിപ്പ് വന്നു. ആശുപത്രി നടപടികള്‍ എല്ലാം പൂര്‍ത്തിയായി ഇനി മാലാഖകുഞ്ഞ് അവന്‍ ഓടിച്ചാടി നടന്ന വീട്ടിലേക്ക്. ബ്യുറോ ചീഫ് ജെയിസ് ചേട്ടനുമൊത്തു ഉടുമ്പന്നൂരിലെ വീട്ടിലെത്തി.
ഉച്ചയ്ക്ക് വന്നപ്പോള്‍ ഉള്ള അന്തരീക്ഷം അല്ല ഇപ്പോള്‍. കറുത്തുമൂടിയ കാര്‍മേഘങ്ങള്‍ക്കു താഴെ ഹൃദയവികാരങ്ങളെ അടക്കിപ്പിടിച്ചു കണ്ണുനീര്‍തുള്ളികളെ തുടച്ചുമാറ്റുന്ന ജനക്കൂട്ടം. അവന്‍ വന്നു. വന്നിറങ്ങിയ ആംബുലന്‍സില്‍ അവനുവേണ്ടി ഒരു വാചകം കുറിച്ചിരുന്നു. ‘ഭൂമിയില്‍ കരുണ കാണിക്കുക എങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും.’അവന്‍ പിച്ചവെച്ചു കയറിയ ആ നടവഴികളില്‍ അവനെ ആരെക്കെയോ എടുത്ത് കയറ്റി. ബന്ധുക്കള്‍ക്ക് മാത്രമായി കുറച്ച് സമയം വീടിന് ഉള്ളില്‍.
അവന്റെ കളിപ്പാട്ടങ്ങള്‍ക്കും അവന്റെ മുത്തശ്ശിക്കും പിന്നെ ചേട്ടനെ പിരിയുന്നതറിയാതെ ആ ശരീരത്തില്‍ പതിയ തൊട്ടുനോക്കിയ കുഞ്ഞനുജന്‍ മുന്നില്‍. എല്ലാത്തിനും ഉപരിയായി അവനെ നിലത്തിട്ടു ചവിട്ടി മെതിച്ചപ്പോഴും മൂകയായി നിന്ന ആ അമ്മയുടെ മുന്നില്‍. വിതുമ്പി നിന്ന ജനത്തിനിടയിലേക്ക് അവന്‍ ഇറങ്ങി വന്നപ്പോള്‍ ക്യാമറയില്‍ പതിയുന്ന ചിത്രങ്ങളില്‍ അവന്റെ മുഖം വരാതെ ഇരിക്കാന്‍ ശ്രദ്ധിക്കുന്ന ഞാന്‍ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരും.
ഇടയ്ക്കെപ്പോഴോ മെലിഞ്ഞുണങ്ങിയ ഒരു സ്ത്രീ അകത്തുനിന്നും തലനീട്ടി, ഫോട്ടോയില്‍ പലപ്പോഴും കണ്ടുമറക്കാത്ത ആ രൂപത്തെ എളുപ്പം പിടികിട്ടി. കണ്ണുംപൂട്ടി കിടക്കുന്ന ആ എഴുവയസുകാരന്റെ അമ്മ. കണ്ണുകളില്‍ നേര്‍ത്ത തുള്ളി കണ്ണീര്‍ പോലുമില്ല. അന്യദേശത്തു വന്നുപെട്ട കുഞ്ഞിനെ പോലൊരു അന്താളിപ്പ്. നൊന്തുപെറ്റ മകന്‍ ഇനിയില്ലെന്ന ചിന്തയാണോ അതോ നാളെയെന്തെന്ന ചോദ്യങ്ങളാകുമോ ആ അമ്മമനസിനെ ഇത്ര നിര്‍ജീവമാക്കിയതെന്ന് കണ്ണുകളില്‍ നിന്ന് വായിച്ചെടുക്കാനാകില്ല.
കുട്ടിയുടെ ശരീരം അവസാന ചടങ്ങുകള്‍ക്കായി പുറത്തേക്കെടുത്തപ്പോള്‍ മാധ്യമപ്രവര്‍ത്തകരില്‍ പലരും കരയുകയായിരുന്നു ഉള്ളിന്റെ ഉള്ളില്‍. ഒരു ബാല്യം മണ്ണിനടിയിലേക്കു പോകുന്നത് നോക്കി നില്‍ക്കുവാനെ ഞങ്ങള്‍ക്ക് സാധിച്ചുള്ളൂ. മരവിച്ച മനസുമായി തൊടുപുഴ ഓഫീസിലേക്ക്. ഒളിപ്പിച്ചു വച്ച കണ്ണുനീര്‍ ആ രാത്രിയുടെ മറവില്‍ മടിയില്‍ വീണതറിഞ്ഞുകൊണ്ടുതന്നെ…