മുഖംനോക്കാൻ ഒരു നിലക്കണ്ണാടി പോലും അവിടില്ല. എന്തേ കാരണമെന്ന് ആരാഞ്ഞാൽ കവിൾത്തടങ്ങളിലൂടെ ചാലിട്ടൊഴുകുന്ന കണ്ണുനീരാകും മറുപടി. കാറ്റും വെളിച്ചവും കടന്നു വരാത്ത നാലു ചുമരുകൾക്കുള്ളിൽ വേദന തിന്ന് ജീവിക്കുന്ന കുറച്ച് ആത്മാക്കൾ മാത്രമേ അവിടുള്ളൂ. ഉള്ളിലേക്ക് കടന്ന് ചെന്നാൽ ഒരുകുടുസു മുറി കാണാം. അവിടെ വെയിലേറ്റാൽ വാടിപ്പോകുന്ന, കണ്ണാടിയിൽ മുഖം നോക്കാൻ ധൈര്യമില്ലാത്ത ഒരു പൈതലിനെ കാണാം. വഫാ! അതാണവളുടെ പേര്. വിധി സമ്മാനിച്ച വേദനയും പേറി ജീവിക്കുന്ന പതിമൂന്ന്കാരി.
കുറച്ചു നാളുകൾക്ക് മുമ്പ് വരെ സന്തോഷം കളിയാടിയിടുന്ന് വീടായിരുന്നു അത്. എന്നാൽ വിധി സമ്മാനിച്ച വേദനയുടെ കടലാഴം ആ കുടുംബത്തെ ഒന്നാകെ ഉലച്ചു. ഷോ കേയ്സിലുള്ള 13കാരി വഫയുടെ പ്രസരിപ്പുള്ള പഴയ ചിത്രത്തിലേക്ക് കണ്ണോടിച്ചാൽ മതി. ഇന്നവൾ അനുഭവിക്കുന്ന വേദനയുടെ ആഴവും പരപ്പും എത്രയെന്ന് മനസിലാക്കാം.
തൊലിപ്പുറത്തെ കറുത്ത പാടുകളിൽ നിന്നുമായിരുന്നു തുടക്കം. അസ്വാഭാവികമായി ഒന്നു തോന്നിയില്ലെങ്കിലും ഉപ്പ അബ്ദുലും ഉമ്മ നസീറയും അവളേയും കൊണ്ട് ആശുപത്രിയിലേക്കോടി. അവിടെ അവരെ കാത്തിരുന്നത് ചങ്കുപൊള്ളിക്കുന്ന വേദനയുടെ തുടക്കം. ജീവനെടുക്കാൻ പോന്ന ചർമ്മാർബുദത്തിന്റെ ആരംഭദശയായിരുന്നുവത്രേ അവൾക്ക്. വഫയുടെ കുഞ്ഞ് സഹോദരന്റെ ജീവനെടുത്ത അതേ അസുഖം. ആ ഉമ്മയും ഉപ്പയും നെഞ്ചുപൊട്ടി വീണില്ലന്നേയുള്ളൂ.
ശരീരത്തിൽ നിന്നും തൊലി വലിച്ചുരിയുമാറുള്ള വേദനയായിരുന്നു പിന്നെ അവളെ കാത്തിരുന്നത്. ഒന്നിരിക്കാനാകില്ല. ശരീരം നേരാം വണ്ണം അനക്കാനാകില്ല. വിപരീതമായി എന്തെങ്കിലും സംഭവിച്ചാലോ ഉയിർ പറിച്ചെറിയുന്ന വേദനയായിരുക്കും. അക്കാരണം കൊണ്ടു തന്നെ സ്കൂൾപഠിത്തം പാതിവഴിക്കൽ നിന്നു. അവിടുന്നങ്ങോട്ട് അടച്ചു കെട്ടിയ മുറിക്കുള്ളിൽ സൂര്യപ്രകാശം പോലും ഏൽക്കാനാകാതെ ഒതുങ്ങേണ്ടി വന്നു അവൾക്ക്.
രോഗം അതിന്റെ മൂർധന്യാവസ്ഥയിലെത്തിയപ്പോൾ ജീവൻ തന്നെ തുലാസിലായി. പതിയെ പതിയെ വേദനയുടെ വേരുകൾ വൃക്കയിലേക്ക് പടർന്നു. ഓരോ ദിനവും തൊലി അടർന്നു പൊളിഞ്ഞു വീഴലായി. മരണ വെപ്രാളത്തിൽ പിടയാൻ ഇതൊക്കെ തന്നെ ധാരാളം.
അടിയന്തരമായ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് ജീവന്റെ വിലയെന്നോണം കുഞ്ഞ് വഫയ്ക്കായി ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. അതിനു ചെലവാകുന്നതോ ലക്ഷങ്ങളും. കൈയ്യിലുള്ള ആഭരണങ്ങളും സ്വരുകൂട്ടിയതുമെല്ലാം വിറ്റെടുത്തിട്ടും ആ കുടുംബത്തിന്റെ സ്വപ്നങ്ങളിൽ പോലും ചികിത്സയ്ക്കുള്ള ലക്ഷങ്ങളില്ല എന്നുള്ളതാണ് സത്യം.
സാധാരണ തൊഴിലാളിയായ അബ്ദുലിനെ കൊണ്ട് കൂട്ടിയാൽ കൂടുന്നതല്ല ആശുപത്രി ബില്ലിന്റെ രൂപത്തിൽ മുന്നിലേക്കെത്തുന്ന ലക്ഷങ്ങൾ. പ്രതീക്ഷകൾ അസ്തമിച്ച ഈ നിമിഷത്തിൽ ഈ നിർദ്ധന കുടുംബം ഉറ്റുനോക്കുന്നത് നന്മമനസുകളിലേക്കാണ്. തങ്ങളുടെ കുരുന്നിനെ രക്ഷിക്കുന്ന കാവൽമാലാഖമാർ എത്തുമെന്ന് തന്നെയാണ് ഇവരുടെ പ്രതീക്ഷ.