രാജ്യം വർഗീയമായി വിഭജിക്കപ്പെടുന്ന കാലത്ത് മതസൗഹാർദം പലപ്പോഴും ചോദ്യചിഹ്നമാണ്. മതത്തിന്റെ അശാന്തികളില്ലാതെ രണ്ടുകുട്ടികൾ തമ്മിൽ പങ്കിട്ട സ്നേഹത്തിന്റെ കഥ പറയുകയാണ് ഭുവി ഈശ്വരി എന്ന അമ്മ. അവരുടെ ഐക്യത്തിന്റെ ചിത്രവും അവർ കുറിപ്പിനൊപ്പം ചേർത്തു. അമ്മയുടെ കുറിപ്പ് ഇങ്ങനെ
സുഹൃത്തിന്റെ മകൻ അഫ്രാസും മകൻ നിലാവനും എന്റെ വീട്ടിലിരുന്ന് കളിക്കുകയായിരുന്നു. അപ്പോഴാണ് ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളി ഉയർന്നത്. ഇതുകേട്ട് അഫ്രാസ് ചോദിച്ചു, എനിക്ക് ഇവിടെയിരുന്ന് പ്രാർഥിക്കാമോ എന്ന് ?. അതിനെന്താ മോൻ പ്രാർഥിച്ചോളൂ എന്ന് ഞാൻ അനുവാദവും നൽകി. ഇതുകേട്ട് എന്റെ മകനും പ്രാർഥിക്കണമെന്ന് പറഞ്ഞു. അവനും ഞാൻ അനുവാദം നൽകി. അഫ്രാസ് കൈകാലുകൾ കഴുകി, നിലാവനും അത് അനുകരിച്ചു.
ഇവിടെ നിസ്ക്കാര പായ ഉണ്ടോയെന്ന് അഫ്രാസ് ചോദിച്ചു. അത് ഞങ്ങളുടെ പക്കൽ ഇല്ലായിരുന്നു. ഇതുകേട്ട് നിലാവൻ ഓടിപ്പോയി കളിക്കാൻ ഉപയോഗിക്കുന്ന പായ അഫ്രാസിന് നൽകി. എന്നിട്ട് അവൻ വീണ്ടും സംശയം ചോദിച്ചു, ഞാൻ മുസ്ലീം ആണോയെന്ന്? ഞാൻ പറഞ്ഞു നമ്മൾ മുസ്ലീങ്ങളല്ല, ഹിന്ദുമതത്തിലാണ് വിശ്വസിക്കുന്നതെന്ന്. അവന് അതിൽ നിന്നും എന്താണ് മനസിലായതെന്ന് എനിക്കറിയില്ല.
എന്നിരുന്നാലും അവൻ അഫ്രാസിനോട് പറഞ്ഞു, നീ നിങ്ങളുടെ ദൈവത്തോട് പ്രാർഥിക്കൂ, ഞാൻ എന്റേയും. രണ്ട് കുട്ടികളും ഒരുമിച്ച് സമാധാനപരമായി പ്രാർഥനയിൽ മുഴുകി. ഞാൻ കണ്ട സുന്ദരകാഴ്ച്ചകളിലൊന്നായിരുന്നു അത്. ഓരോരുത്തർക്കും അവരവരുടെ തിരഞ്ഞെടുപ്പകൾക്കുള്ള സ്വാതന്ത്ര്യം നൽകിയാൽ ലോകം ഇതുപോലെ സമാധാനപരമാകും. അഞ്ചരവയസുള്ള കുട്ടികൾ കാണിച്ചു തന്ന മനോഹര കാഴ്ചയാണിത്.– ഭുവി കുറിച്ചു.