യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെ ജനനേന്ദ്രിയത്തിന്റെ വലുപ്പം പരിശോധിച്ച് പൊലീസ്. അതും ഭാര്യാ പിതാവിന്റെ പരാതിയില്‍. ഇന്തോനേഷ്യയിലെ കിഴക്കന്‍ ജാവ പ്രവിശ്യയിലാണ് വിചിത്രമായ സംഭവം നടന്നത്.
23 കാരിയായ മകള്‍ അപ്രതീക്ഷിതമായി മരിച്ചതിനു പിന്നാലെയാണ് അന്‍പത്തിയഞ്ചുകാരനായ നെദി സിറ്റോ പരാതിയുമായി പൊലീസിനു മുന്നിലെത്തിയത്. മരുമകന്റെ ജനനേന്ദ്രിയത്തിനു വലിപ്പം കൂടുതലാണെന്നും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതാണ് മകളുടെ മരണത്തിനു കാരണമെന്നുമായിരുന്നു ഭാര്യാപിതാവിന്റെ പരാതി.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഭാര്യയുടെ മരണത്തില്‍ ദുഃഖിച്ചിരിക്കുകയായിരുന്ന ബാര്‍ഷാ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജനനേന്ദ്രിയം ഭാര്യയുടെ ബന്ധുക്കള്‍ക്കു മുന്നില്‍ വച്ച് പരിശോധിക്കണമെന്നും പൊലീസ് ബാര്‍ഷയോട് ആവശ്യപ്പെട്ടു. അതേസമയം ബന്ധുക്കള്‍ക്കു മുന്നില്‍ നടത്തിയ പരിശോധനയില്‍ ബാര്‍ഷായുടെ ജനനേന്ദ്രിയം സാധാരണ വലുപ്പമുള്ളതാണെന്നു കണ്ടെത്തി.
ഉറങ്ങാന്‍ കിടന്ന മകളെ നേരം വെളുത്തപ്പോള്‍ മരിച്ചനിലയില്‍ കണ്ടെത്തിയതാണ് മരുമകനെ സംശയിക്കാന്‍ സിറ്റോയോ പ്രേരിപ്പിച്ചത്. ഇതിനിടെ ബാര്‍ഷായുടെ ജനനേന്ദ്രിയം അമിതമായ വലുപ്പമുള്ളതാണെന്നും ലൈംഗികബന്ധത്തിലാണ് മകള്‍ കൊല്ലപ്പെട്ടതെന്ന് ആരോ പറയുന്നതു കേട്ടാണ് സിറ്റോ പരാതിയുമായെത്തിയെന്ന് പൊലീസിനെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേത്തുടര്‍ന്നാണ് ഭാര്യാ ബന്ധുക്കളുടെയും നാട്ടുകാരുടെയും മുന്നില്‍ വച്ച് ബാര്‍ഷായ്ക്ക് ജനനേന്ദ്രിയം കാട്ടേണ്ടി വന്നത്.
‘ജനനേന്ദ്രിയത്തിനു സാധാരണയില്‍ കവിഞ്ഞ വലിപ്പമില്ലെന്നു ബോധ്യപ്പെട്ടതോടെ, ഭാര്യാ പിതാവ് പരസ്യമായി മരുമകനോട് മാപ്പ് പറഞ്ഞു.’ – പൊലീസിലെ കുറ്റാന്വേഷണ വിഭാഗം തലവന്‍ റിയാന്റോ പറഞ്ഞു.
സംഭവത്തിനു പിന്നാലെ അപസ്മാര ബാധയെ തുടര്‍ന്നാണ് മകള്‍ മരിച്ചതെന്ന യാഥാര്‍ഥ്യം സിറ്റോയും അംഗീകരിച്ചു. പതിനാലാമത്തെ വയസിലാണ് മകള്‍ ആദ്യമായി രോഗലക്ഷണം പ്രകടിപ്പിച്ചതെന്നും പിതാവ് വ്യക്തമാക്കി.