വൈദ്യശാസ്ത്രം പുരോഗമിച്ചു, ചികിത്സാ രീതികള്‍ മാറി. ഇങ്ങനെയൊക്കയാണെങ്കിലും പാറ പോലെ ഉറച്ച തെറ്റിദ്ധാരണകളും അശാസ്ത്രീയമായ ചികിത്സാ രീതികളും പിന്തുടരുന്ന എത്രയോ പേരാണ് നമുക്ക് ചുറ്റുമുള്ളത്. ഒന്നുകിൽ വിശ്വാസത്തിന്റെ പേരിൽ അതുമല്ലെങ്കിൽ വേരുപോലെ ഉറച്ച യാഥാസ്ഥിക ചിന്തയുടെ പേരിൽ.
ഏഴാമത്തെ പ്രസവത്തിൽ സങ്കീർണതകൾ ഉണ്ടാകുകയും തുടർന്ന് ജനിച്ച ഇരട്ടകുട്ടികളോടോപ്പം അമ്മയും മരണപ്പെട്ട സംഭവം ഇത്തരം വികലമായ ചിന്താഗതികളുടെ ബാക്കി പത്രമാണ്. പ്രസവകാലത്തെ പ്രശ്നങ്ങളും പ്രസവാനന്തര സങ്കീർണതകളും പരിഗണിക്കാതെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ വിധിക്കപ്പെട്ട അമ്മമാരെക്കുറിച്ച് തുറന്നെഴുതുകയാണ് ഡോക്ടർ ഷിനു ശ്യാമളൻ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഡോക്ടറുടെ തുറന്നെഴുത്ത്.
കുറിപ്പ് വായിക്കാം;
9 കുട്ടികൾ, ഏഴാമത്തെ പ്രസവത്തിൽ സങ്കീർണതകൾ ഉണ്ടാകുകയും തുടർന്ന് ജനിച്ച ഇരട്ടകുട്ടികളോടോപ്പം അമ്മയും മരണപ്പെട്ടു.
ആദരാഞ്ജലികൾ.
പക്ഷെ ചിലത് പറയുവാനുണ്ട്. തൃശ്ശൂരിലിലുള്ള dr. Finto പോലെയുള്ള ഡോക്ടർമാരെ ഇവിടെയാണ് വിളിച്ചു വരുത്തേണ്ടത്. “നിങ്ങൾ എത്ര വേണേലും പ്രസവിച്ചോ, പ്രസവം നിർത്തരുത്” എന്നു ആ ഡോക്ടർ ദേവാലയങ്ങൾ തോറും നടന്ന് പറയുന്നത് കുറച്ചു ആഴ്ച്ചകൾ മുൻപ് ഞാൻ പോസ്റ്റ് ചെയ്തിരുന്നു.
ഇവിടെയും അമ്മ മരിച്ചത് പ്രസവാനന്തര സങ്കീർണതകൾ കൊണ്ടാണ്. “ഒരു കുഴപ്പവുമില്ല, എത്ര വേണേലും പ്രസവിച്ചോ” എന്നു പറയുന്ന ആളുകൾക്ക് ഇതൊരു പാഠമാണ്.
എല്ലാ മതത്തിലുമുണ്ട് ഇത്തരം ആളുകൾ. സ്വന്തം മതത്തിലെ വിശ്വാസികൾ കൂടുവാൻ വേണ്ടി പ്രസവത്തെ വാഴ്ത്തുന്നവർ.പക്ഷെ ഇതിനൊക്കെ വലിയ വില കൊടുക്കേണ്ടി വരും. ഇവിടെയും നഷ്ട്ടം ഈ കുടുംബത്തിന് തന്നെ.
ആ 7 കുട്ടികൾക്ക് ഇനി അമ്മയില്ല. പ്രസവിച്ചു വീട് നിറച്ചിട്ട് കാര്യമില്ല. അവർക്ക് വേണ്ട സ്നേഹവും വത്സല്യവും കൊടുക്കാനും അമ്മയും അച്ഛനും ഉണ്ടാകണം.
ഇന്നത്തെ കാലത്ത് ചിലവ്. അവരെ പഠിപ്പിക്കണം. വെറുതെ ജീവിച്ചാൽ പോര. ജീവിത നിലവാരം ഉണ്ടാകണം. അതിന് മതിയായ വിദ്യാഭാസവും ആവശ്യമാണ്,കരുതലും ആവശ്യമാണ്, വരുമാനം വേണം.
രണ്ടു കുട്ടി ഉണ്ടായിട്ട് തന്നെ രാവിലെ മുതൽ ഓടിയിട്ട് ഇരുകൈകളും പോര എന്നു തോന്നുന്ന രക്ഷകർത്താക്കൾ ഉണ്ട്. അപ്പോഴാണ് 7 കുട്ടികളെ എങ്ങനെ നോക്കുമെന്ന് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.
ഇനി അഥവാ ഒരുപാട് കാശു ഉള്ളവർ ആയാലും, ഒരു അച്ഛനും അമ്മയുമല്ലേ ഉള്ളു. കുട്ടികൾക്ക് മതിയായ വാത്സല്യവും സ്നേഹവും കരുതലും ഒക്കെ കിട്ടണ്ടേ.
ഈ കുട്ടികൾക്ക് ഇനി അച്ഛൻ മാത്രമേയുള്ളൂ. അറിവില്ലായ്‌മ കൊണ്ടും കുടുംബാസൂത്രണം എന്ന ഒന്നുണ്ട് എന്നും മറന്നു പോയത് കൊണ്ട് വിഷമിക്കേണ്ട വരുന്ന കുരുന്നുകളെ ഓർത്താണ് നെഞ്ചു പിടയുന്നത്. പാവം കുട്ടികൾ. അവർ എന്ത് പിഴച്ചു.
ഡോ. ഷിനു ശ്യാമളൻ