തിരുവനന്തപുരം: റേഡിയോ ജോക്കി ആയിരുന്ന രാജേഷ് എന്ന യുവാവിന്റെ കൊലപാതകത്തില്‍ ഇതുവരെ പുറംലോകം അറിയാതിരുന്ന കഥകള്‍ പുറത്ത്. രാജേഷിനെ വധിക്കാന്‍ സത്താര്‍ എന്ന പ്രവാസി ബിസിനസുകാരന് തുനിഞ്ഞിറങ്ങിയതിനു പിന്നില്‍ സ്വന്തം ഭാര്യ കൈവിട്ടു പോകുമെന്ന ഭയവും കുടുംബ വഴക്കുമെന്ന് വെളിപ്പെടുത്തല്‍.
ഭാര്യ റേഡിയോ ജോക്കിയായ രാജേഷുമായി അടുത്തതോടെ രണ്ടു പെണ്മക്കളേയും തന്നേയും ഉപേക്ഷിച്ചു പോകുമെന്ന സത്താറിന്റെ ആശങ്കയാണ് രാജേഷ് എന്ന ചെറുപ്പക്കാരന്റെ ജീവനെടുത്തത്. ഇയാളെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ആലപ്പുഴ ഓച്ചിറ സ്വദേശി സത്താറാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കേസിലെ ഒന്നാം പ്രതി ഇയാളെന്നാണ് പോലീസ് നല്കുന്ന സൂചന. ഇയാളുടെ ക്വട്ടേഷനിലാണ് അലിഭായ് എന്ന വാടകക്കൊലയാളി കൃത്യം നടത്തിയത്.
ആലപ്പുഴയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച സത്താര്‍ നാട്ടില്‍ ബസ് ഡ്രൈവറായിരുന്നു. ഇതിനിടെ ഡ്രൈവറായി ഗള്‍ഫിലേക്ക് പോയതോടെ ജീവിതം വച്ചടിവച്ചടി മുന്നോട്ട് കുതിച്ചു. അവിടെ ചില ബിസിനസുകള്‍ ചെയ്തതോടെ പണം ഒഴുകിയെത്തി. ഇതിനിടെ ആലപ്പുഴ തുമ്പോളി സ്വദേശിനിയായി സുന്ദരിയായ യുവതിയുമായി പ്രണയത്തിലായി. അന്യമതസ്ഥയായ ഇവരെ മതംമാറ്റി വിവാഹം കഴിച്ചു.
ഗള്‍ഫില്‍തന്നെ ഇരുവരും തുടര്‍ന്നു. ഇരുവര്‍ക്കും ജോലിയും നൃത്താധ്യാപികയെന്ന നിലയില്‍ പുറത്ത് പരിശീലനത്തിന് പോയി നേടിയ പണവും സത്താറിന്റെ ഭാര്യയുടെ ജീവിതത്തിന്റെ സ്വഭാവം മാറ്റി. നാട്ടില്‍ പലയിടും ആഡംബര വീടുകളും വസ്തുക്കളും വാങ്ങിക്കൂട്ടിയ ഇവര്‍ ഗള്‍ഫില്‍ ജിംനേഷ്യമുള്‍പ്പെടെ ബിസിനസ് ശൃംഖലകളും പടുത്തുയര്‍ത്തി.
ജീവിതം സന്തോഷകരമായി പോകുന്നതിനിടെയാണ് ഇവരുടെ ജീവിതത്തിലേക്ക് വില്ലനായി രാജേഷ് എത്തുന്നത്. സത്താറിന്റെ ഭാര്യയുമായി രാജേഷ് അടുപ്പത്തിലായതോടെ സത്താറിന്റെ ജീവിതം തകര്‍ന്നു. നിരന്തരം വഴക്കായതോടെ യുവതി സത്താറുമായി ബന്ധം പിരിയാന്‍ തീരുമാനിച്ചു.
തുടര്‍ന്ന് രാജേഷിന് ഗള്‍ഫില്‍ വച്ച് ഭീഷണിയുണ്ടായി. അതോടെയാണ് രണ്ട് വര്‍ഷം മുമ്പ് രാജേഷ് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി. രണ്ട് പെണ്‍കുട്ടികളെയും തന്നെയും ഉപേക്ഷിച്ച് ഭാര്യ രാജേഷുമായി സൗഹൃദം തുടരുന്നതിലുള്ള പകയാണ് രാജേഷിനെ വകവരുത്താന്‍ സത്താറിനെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് നിഗമനം.