കൊച്ചി: ചേര്‍ത്തല കെവിഎം ആശുപത്രി മാനേജുമെന്റിന്റെ അനാസ്ഥ കാരണം കൃത്യ സമയത് ചികിത്സ കിട്ടാതെ ബന്ധു മരിച്ചതിനാല്‍ ആശുപത്രി
സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് ചേര്‍ത്തല സ്വദേശിയായ പൊതു പ്രവര്‍ത്തകന്‍ സബീഷ് മണവേലി നല്‍കിയ പൊതു താല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഇതോടെ സര്‍ക്കരിനും ആശുപത്രി മാനേജ്മെന്റിനും എതിരെ നോട്ടിസയക്കാന്‍ കോടതി ഉത്തരവിട്ടു.
ധിക്കാരപരമായ സമീപനം സ്വീകരിക്കുന്ന കെവിഎം മാനേജ്മെന്റും ഈ ചുണക്കുട്ടയുടെ പോരാട്ടത്തിന് മുന്നില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ്. സാധാരണയായി ഇത്തരം സംഭവങ്ങളില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിന് അപ്പുറം മറ്റ് പ്രതിഷേധങ്ങള്‍ക്ക് ഒന്നും ആരും തയ്യാറാകില്ല. അടുത്തിടെ കാസര്‍ഗോഡ് ഒരു സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ അഹംഭാവം മൂലം ഒരു ഗര്‍ഭിണിയും ഗര്‍ഭസ്ഥശിശുവും മരിച്ച സംഭവത്തിലും ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതിഷേധം അവസാനിച്ചിരുന്നു.
എന്നാല്‍ ഇതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായി തനിക്കും കുടുംബത്തിനും ഉണ്ടായ തീരാനഷ്ടത്തിന് ആശുപത്രി മാനേജ്മെന്റിനെകൊണ്ട് സമാധാനം പറയിപ്പിക്കാനുള്ള ഉജ്ജ്വല പോരാട്ടം ഏതറ്റം വരേയും കൊണ്ടുപോകാന്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ് സബീഷ് മണവേലി എന്ന ചുണക്കുട്ടന്‍. നിലവില്‍ പ്രധാനമന്ത്രി, കേന്ദ്ര ആരോഗ്യമന്ത്രി, കേന്ദ്ര തൊഴില്‍ മന്ത്രി, ദേശീയ -സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍
,സംസ്ഥാന മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, തൊഴില്‍ മന്ത്രി, നിയമ മന്ത്രി ചീഫ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, ലേബര്‍ കമ്മീഷണര്‍ തുടങ്ങിയവര്‍ക്കെല്ലാം പരാതി അയച്ചത്തിന് ശേഷം ആണ് സബീഷ് മണവേലി ഹൈക്കോടതിയെ സമീപിച്ചത് കേസ് ഫയലില്‍ സ്വീകരിപ്പിച്ചതും എന്നതും ഈ പോരാളിയുടെ നിശ്ചയദാര്‍ഢ്യവും ലക്ഷ്യവും വ്യക്തമാക്കുന്നു.
ദാരുണമായ ഈ സംഭവം കെവിഎം ആശുപത്രിയുടെ അനാസ്ഥയും പിടിപ്പ് കേടു കൊണ്ടും മാത്രം ഉണ്ടായതാണ് എന്ന് അദ്ദേഹം ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. തൊണ്ണൂറായിരം രൂപ ആന്ജിയോപ്ലാസ്റ്റിക് ചെയ്യാന്‍ ഇടാക്കിയതിന് ശേഷം ആണ് കെവിഎം ആശുപത്രി കാര്യങ്ങള്‍ കൈ വിട്ടു പോകുന്നു എന്ന് മനസ്സിലാക്കി മനുഷ്യത്വ രഹിതമായി ലേക്ക് ഷോറിലേക്ക് ഒഴിവാക്കിയതെന്നും ഹര്‍ജിയില്‍ ചൂണ്ടി കാണിക്കുന്നുണ്ട്.
മരണകാരണം മതിയായ ചികിത്സ കൃത്യ സമയത് കിട്ടാത്തത് കൊണ്ടാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റാണ് ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടുള്ളതെന്നും ഇപ്പോഴും കെവിഎമ്മില്‍ രോഗികള്‍ക്ക് വിദഗ്ധ പരിശീലനമില്ലാത്ത ചികിത്സ കൊണ്ട് ജീവന്‍ അപകടത്തിലാവുന്ന സാഹചര്യം ആണുള്ളതെന്നും പറഞ്ഞു കൊണ്ടാണ് ഈ സാഹചര്യത്തില്‍ ആശുപത്രിയിലെ രോഗികളുടെ അഡ്മിഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതുണ്ട് എന്ന് സബീഷ് പൊതു താല്‍പ്പര്യ ഹര്‍ജിയുടെ ആവശ്യപ്പെട്ടത്.
അല്ലാത്ത പക്ഷം കൂടുതല്‍ മനുഷ്യരുടെ ജീവന്‍ അപകടത്തിലാകും എന്നും ചൂണ്ടി കാണിക്കപ്പെടുന്നു. വാദത്തിനു ആധാരമായി മുന്‍പ് ഇത്തരത്തില്‍ സംഭവം നടന്നപ്പോള്‍ ഉത്തര്‍പ്രദേശില്‍ കോടതി നിര്‍ദേശാനുസരണം സര്‍ക്കാര്‍ ഒരു ആശുപത്രി ഏറ്റെടുത്തതും ഹര്‍ജിയില്‍ സൂചിപ്പിക്കുന്നുണ്ട്. ഇക്കാര്യങ്ങളിലെല്ലാം കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ട ഹൈക്കോടതി ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയും തുടര്‍നടപടികള്‍ക്ക് ഉത്തരവിടുകയും ആയിരുന്നു.
അതേ സമയം കെവിഎം നഴ്‌സിംങ് സമരം ഇരുനൂറ്റമ്പത് ദിവസത്തിലേക്ക് കടന്നിട്ടും മാനേജുമെന്റിന്റെ പിടിവാശി കാരണം തീരുമാനമാകാതെ അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ കെവിഎം മാനേജുമെന്റിനെ പിടിച്ചു കെട്ടാന്‍ നഴ്സിംഗ് സംഘടനയായ യുഎന്‍എയും ബ്രഹ്മാസ്ത്രവുമായി രംഗത്തെത്തി. ആശപത്രിക്ക് എതിരെ സബീഷ് നല്‍കിയ ഹര്‍ജിയില്‍ യുഎഎയും കക്ഷിചേരുകയായിരുന്നു. യുഎന്‍എ കൂടി സബീഷ് മണവേലി നല്‍കിയിട്ടുള്ള കേസില്‍ കക്ഷി ചേര്‍ന്നതോടെ ഫലത്തില്‍
കെവിഎം സമരത്തില്‍ കൂടി ഈ കേസ് നിര്‍ണായകമാവുകയാണ്. മതിയായ ജോലിക്കാരെ വെക്കാന്‍ പറ്റാതെ രോഗികള്‍ മരിക്കുക പോലും ചെയ്യുന്ന സാഹചര്യത്തില്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത് പോലെ ആശുപത്രിയുടെ നടത്തിപ്പ് സര്‍ക്കാരിനോട് ഏറ്റെടുക്കാന്‍ കോടതി പറയാനുള്ള സാധ്യതയും കൂടുതലാണ് എന്ന് നിയമ വിദഗ്ദര്‍ പറയുന്നു. ഇത്രയും വലിയ അനാസ്ഥ നടന്നിട്ടും ആവശ്യമായ നടപടി എടുക്കാന്‍ അമാന്തിക്കുന്ന സര്‍ക്കാരിനെതിരെ കോടതി വിമര്‍ശനം നടത്താനുള്ള സാധ്യതയും വളരെ കൂടുതല്‍ ആണെന്നാണ് നിയമ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
ഈ വിഷയത്തില്‍ ഹൈകോടതി പറയുന്ന വിധി ഹര്‍ജിക്കാരന് അനുകൂലമാണെങ്കില്‍ സമരത്തിന്റെ ഗതിയില്‍ തന്നെ അത് മാറ്റി മറിക്കും എന്നാണ് നിയമ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. മാനേജ്മെന്റിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ എല്ലാ കേസുകളിലും വിജയിച്ച ആത്മവിശ്വാസത്തിലാണ് യുഎന്‍എ കോടതിയെ വീണ്ടും സമീപിച്ചത്.