പാക്കിസ്ഥാന്റെ വ്യോമമേഖലയിലേക്ക് ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍ കടന്നുകയറുന്നത് 1971-നു ശേഷം ഇതാദ്യമാണ്. ഇതിനു മുന്‍പ് 1971 ലെ യുദ്ധ സമയത്താണ് ഇന്ത്യന്‍ വിമാനങ്ങള്‍ പാക്ക് വ്യോമമേഖലയിലേക്കെത്തിയത്. അതിനു ശേഷം 1999 ലെ കാര്‍ഗില്‍ യുദ്ധസമയത്തു പോലും നിയന്ത്രണ രേഖ മറികടക്കാന്‍ ഇന്ത്യന്‍ സേന തയാറായിരുന്നില്ല. പാക് അതിര്‍ത്തിക്കപ്പുറം ഏതാണ്ട് 50 മൈല്‍ ദൂരം വരെ കടന്നെത്തിയാണ് ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് വിമാനങ്ങള്‍ ബലാക്കോട്ടില്‍ ജയ്‌ഷെ ഭീകര പരിശീലന ക്യാമ്പ് തകര്‍ത്തത്.
എപ്പോള്‍ എങ്ങനെ എവിടെ എന്തിന് ഈ നാല് ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരവുമായാണ് ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയുടെ യഥാര്‍ഥ കരുത്ത് അതിര്‍ത്തിക്കപ്പുറം പാക്കിസ്ഥാന്‍ തിരിച്ചറിഞ്ഞ ദിവസം. ഇന്ന് അത് ഒരിക്കല്‍ കൂടി വ്യക്തമാക്കി ഉറപ്പിച്ച് കൊടുത്തു ഇന്ത്യന്‍ വ്യോമസേന. സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ രണ്ടാംവര്‍ഷത്തില്‍ വീണ്ടും തിരിച്ചടി വാങ്ങിയിരിക്കുകയാണ് പാകിസ്ഥാന്‍. ജമ്മു കശ്മീരിലെ ഉറിയില്‍ സൈനിക ക്യാംപിനു നേരെ നടന്ന ഭീകരാക്രമണത്തിനു മറുപടിയായിട്ടായിരുന്നു അര്‍ധരാത്രിയില്‍ പാക് അതിര്‍ത്തി കടന്നുള്ള ഇന്ത്യന്‍ കമാന്‍ഡോകളുടെ മിന്നലാക്രമണം.
ചരിത്രം വീണ്ടും ആവര്‍ത്തിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായ പോര്‍വിമാനങ്ങള്‍ പാക് മണ്ണിലെ ഭീകരാത്താവളം ചാമ്പലാക്കി. ഉറി ഭീകരാക്രമണം നടന്ന് പത്തുദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ആദ്യ സര്‍ജിക്കല്‍ സ്ട്രൈക്ക്. ഇപ്പോഴിതാ കൃത്യമായി പഠിച്ച് പന്ത്രണ്ടാം ദിവസം പാക് മണ്ണില്‍ പറന്ന് ഇന്ത്യ തിരിച്ചടിച്ചു.
പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യത്തിന് ആക്രമണമേറ്റ് 12 ദിവസങ്ങള്‍ക്ക് ശേഷം 12 മിറാഷ് വിമാനങ്ങള്‍ പാകിസ്ഥാന്‍ മണ്ണിലെ ഭീകരര്‍ക്ക് മറുപടി നല്‍കി. എവിടെ എന്നതിന് ബാലക്കോട്ട്. പാക് അധീന കശ്മീരിെല ഭീകരതാവളം ആക്രമിച്ച് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കി. ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായ മിറാഷ് യുദ്ധവിമാനങ്ങളാണ് തിരിച്ചടി നല്‍കാന്‍ ഉപയോഗിച്ചത്.
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രം ഏല്‍പിക്കുന്ന ഏതു ദൗത്യവും നടപ്പാക്കാന്‍ തയാറാണെന്നു സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവ പ്രകടനത്തിന് ശേഷം വ്യക്തമാക്കിയിരുന്നു. എങ്ങനെ എന്നുള്ളതിനും വ്യക്തമായ ഉത്തരം. 137 യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടുത്തി ദിവസങ്ങള്‍ ‘വായുശക്തി’ എന്ന പേരില്‍ ശക്തിപ്രകടനം നടത്തിയിരുന്നു. സുഖോയ് 30 എംകെഐ, മിറാഷ് 2000, മിഗ്, ജാഗ്വാര്‍, തേജസ് യുദ്ധവിമാനങ്ങളും ഹെലിക്കോപ്റ്ററുകളും ഇതിൽ പങ്കെടുത്തിരുന്നു.
ഇതില്‍ മിറാഷ് 2000 യുദ്ധവിമാനങ്ങളാണ് തിരിച്ചടിക്കാന്‍ സൈന്യം ഉപയോഗിച്ചത്. ഒരേസമയം 200 പോർ വിമാനങ്ങൾ ഇന്ത്യൻ മണ്ണിൽ നിന്നും കുതിച്ചുയർന്നു. പാക്കിസ്ഥാൻ റഡാറുകളെ കബളിപ്പിക്കാൻ ഇന്ത്യയുടെ യുദ്ധ തന്ത്രം. പാകിസ്ഥാൻ അതിർത്തിയിൽ ഒരുമിച്ചെത്തിയ വിമാനങ്ങളിൽ ഏതൊക്കെയാണ് ആക്രമണത്തിന് തയ്യാറായി നിൽക്കുന്നതെന്ന് അതിർത്തിയിലെ എയർ ഡിഫൻസിനു മനസ്സിലാക്കാൻ ഇടകൊടുക്കും മുന്നേ ഇന്ത്യയുടെ 12 മിറാഷ് 2000 വിമാനങ്ങൾ ഭീകരരെ തകർത്ത് ചാമ്പലാക്കിയിരുന്നു.
പാക്ക് സേന ഇത്രയും ജാഗ്രത പാലിച്ചിട്ടും ഇന്ത്യന്‍ വിമാനങ്ങള്‍ പാക്കിസ്ഥാനിലേക്കു പറന്നു. ലക്ഷ്യം നടപ്പാക്കുകയും ചെയ്തു. പാക്ക് വ്യോമസേനയുടെ കണ്ണുവെട്ടിച്ച് അവരുടെ മണ്ണിലെത്തി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു തിരിച്ചെത്തിയത് ഇന്ത്യന്‍ വ്യോമസേനയുടെ എക്കാലത്തെയും മികച്ച വിജയങ്ങളിലൊന്നാണ്. മുസാഫറാബാദിന് 24 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറ് ബാലാകോട്ടില്‍ പുലര്‍ച്ചെ 3.45 നും 3.53 നും ഇടയിലാണ് വ്യോമസേന കുതിച്ചെത്തി ആക്രമിച്ചത്.
ഭൂമിക്കടിയിലെ ഗർത്തങ്ങൾ അതും ആഡംബര ഗർത്തങ്ങൾ കുഴിച്ച് അതിനുള്ളിൽ സുരക്ഷിതരായി ഒളിച്ചിരുന്ന തീവ്രവാദികളെയാണ് ശ്വാസം പോലും വിടാൻ നൽകാതെ ഇന്ത്യൻ സൈന്യം തകർത്തെറിഞ്ഞത്. ശത്രുപാളയത്തില്‍ കൃത്യമായി പ്രഹരം ഏല്‍പ്പിക്കാനുള്ള മികവാണ് നിയന്ത്രണരേഖ കടന്നുള്ള ആക്രമണത്തിനായി ഇന്ത്യൻ വ്യോമസേന മിറാഷ് 2000 വിമാനങ്ങള്‍ തിരഞ്ഞെടുക്കാനുള്ള കാരണം. എതിരാളികള്‍ക്കു അണുവിട പോലും സംശയം തോന്നാതിരിക്കാൻ അഞ്ചു വ്യോമതാവളങ്ങളില്‍ നിന്നാണ് മിറാഷ് വിമാനങ്ങള്‍ പറന്നുയര്‍ന്നതെന്നാണ് റിപ്പോർട്ടുകൾ.
വെറും 21 മിനിറ്റിനുള്ളില്‍ നിയന്ത്രണരേഖ കടന്ന് കനത്ത പ്രഹരം ഏല്‍പ്പിച്ച് വിമാനങ്ങള്‍ മടങ്ങിയെത്തി. അത്യാധുനിക ആയുധങ്ങള്‍ പ്രയോഗിക്കാന്‍ ശേഷിയുള്ള 12 മിറാഷ് 2000 വിഭാഗത്തിലെ പോര്‍വിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. വേഗതയ്ക്കൊപ്പം കൃത്യതയുടെ മികവാണ് ഈ വിമാനത്തെ ആകാശത്തെ മികച്ച പോരാളിയാക്കുന്നത്. 10 മിനിറ്റിനുള്ളിൽ ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തെ ആകാശത്തെത്താൻ മിറാഷിനാകും.
14.36 മീറ്റര്‍ നീളവും 5.20 മീറ്റര്‍ ഉയരവും 9.13 മീറ്റര്‍ വിങ്സ്പാനുമുള്ള വിമാനം ഒരു ഫൈറ്റർ പൈലറ്റിനെയാണ് ഉള്‍ക്കൊള്ളുക. നിലവില്‍ എം2000 എച്ച്, എം2000 ടിഎച്ച്, എം2000 ഐടി എന്നീ ശ്രേണികളിലായി ഏകദേശം 44 മിറാഷ് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ പക്കലുണ്ട്. 2030 ല്‍ ഇതില്‍ ഒട്ടുമിക്ക വിമാനങ്ങളും വിരമിക്കും. ഇതിന്റെ വില ഏകദേശം 23 ദശലക്ഷം അമേരിക്കന്‍ ഡോളറാണ്. ഇന്ത്യന്‍ വ്യോമസേന ഇതിനിട്ടിരിക്കുന്ന പേര് ‘വജ്ര’ എന്നാണ്.
അതേസമയം ഇന്ത്യയില്‍ കൂടുതല്‍ ആക്രമണം നടത്താന്‍ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ തയാറെടുക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ കൃത്യമായി വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ആക്രമണം നടത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ബാലാകോട്ടിലെ ഏറ്റവും വലിയ ജയ്‌ഷെ ക്യാംപിലാണ് ആക്രമണം നടത്തിയതെന്നും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും അറിയിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സുരക്ഷാകാര്യ മന്ത്രിസഭാ സമിതി യോഗത്തിന് ശേഷമാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത
ആക്രമണത്തിന് തയ്യാറായ ചാവേറുകളുടെ സംഘമുൾപ്പെടുന്ന ബാലകോട്ട് തന്നെയാണ് സൈന്യം ആക്രമിച്ചത്. പാക്കിസ്ഥാനിലെ ഒരു പൗരനുപോലും പോറലേറ്റിട്ടില്ലന്നും വിദേശകാര്യ സെക്രട്ടറി വിശദീകരിച്ചു. മിന്നലാക്രണത്തിൽ പങ്കെടുത്ത ഇന്ത്യൻ സൈന്യത്തിലെ ആർക്കും തിരിച്ചടിയിൽ പരുക്കുകളില്ലന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.
ജെയ്ഷെ തലവൻ മൗലാന മസൂദ് അസറിന്റെ ഭാര്യാ സഹോദരൻ ഉസ്താദ് ഘൗരി എന്ന് അറിയപ്പെടുന്ന മൗലാന യൂസുഫ് അസ്ഹറാണ് ഈ പരിശീലന ക്യാമ്പുകൾക്ക് നേതൃത്വം കൊടുക്കുന്നത്. പഠാന്‍കോട്ട്, ഉറി ആക്രമണങ്ങളില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ക്കുള്ള പങ്ക് പലതവണ ഇന്ത്യ നല്‍കിയെങ്കിലും ശക്തമായ നടപടിയെടുക്കാന്‍ പാക്കിസ്ഥാന്‍ തയാറായിരുന്നില്ല.