കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് ജവാന്മാർ ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാന്‍ പൗരന്മാര്‍ 48 മണിക്കൂറിനുള്ളില്‍ നഗരം വിടണമെന്ന് രാജസ്ഥാനിലെ ബിക്കാനിറില്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്.
പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബിക്കാനിര്‍ പ്രാദേശിക ഭരണകൂടം സിആര്‍പിസി 144-ാം വകുപ്പ് പ്രകാരം നിരവധി നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാക് പൗരന്മാര്‍ക്കു താമസസൗകര്യം നല്‍കരുതെന്ന് ജില്ലയിലെ ഹോട്ടലുകള്‍ക്കും ലോഡ്ജുകള്‍ക്കും ജില്ലാഭരണകൂടം നിര്‍ദേശം നല്‍കി.
പാക്കിസ്ഥാനില്‍ നിന്നുള്ളവര്‍ക്കു തൊഴില്‍ നല്‍കരുത്. അയല്‍രാജ്യവുമായി നേരിട്ടോ അല്ലാതെയോ യാതൊരു വ്യാപാര പങ്കാളിത്തവും പാടില്ലെന്നും ഉത്തരവു ചൂണ്ടിക്കാട്ടുന്നു. അപരിചിതരായ ആളുകളുമായി സൈനിക നീക്കങ്ങളുടെ വിവരങ്ങള്‍ ഫോണില്‍ കൈമാറാന്‍ പാടില്ല.
പാക്കിസ്ഥാനില്‍ റജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡുകള്‍ ബിക്കാനിര്‍ ജില്ലയില്‍ ഉപയോഗിക്കുന്നതിനും കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട് . രണ്ടു മാസത്തേക്കാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം വിദേശ റജിസ്‌ട്രേഷന്‍ ഓഫിസില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന പാക് പൗരന്മാര്‍ക്ക് ഇതു ബാധകമല്ല.
ഉത്തരവിന് പിന്നാലെ വാടക കെട്ടിടങ്ങളിലും വീടുകളിലും താമസിക്കുന്ന പാക്കിസ്ഥാനികളെ ഒഴിപ്പിക്കാനുള്ള നടപടികൾ നാട്ടുകാര്‍ ആരംഭിച്ചു. ബിക്കാനിറിലെ പലയിടത്തുനിന്നും പാക്കിസ്ഥാനികൾ പലായനം ചെയ്യാനുളള ഒരുക്കത്തിലാണ്.
അതേസമയം ഇന്ത്യ തങ്ങളെ ആക്രമിക്കുകയാണെങ്കിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പുല്‍വാമയിലെ ആക്രമണം കൊണ്ട് പാകിസ്താന് യാതൊരു നേട്ടവും ഉണ്ടാകാനില്ലെന്നും ഇന്ത്യ തെളിവുകൾ ഹാജരാക്കാൻ തയ്യാറാണെങ്കിൽ നടപടിയെടുക്കാൻ സർക്കാർ തയ്യാറാണെന്നും ഖാൻ വിശദീകരിച്ചു.
ഇന്ത്യ പാകിസ്താനെതിരെ സൈനികനടപടിക്ക് ആലോചിക്കുകയാണെന്നും ഐക്യരാഷ്ട്രസഭയുടെ ഇടപെടലുണ്ടാകണമെന്നും ആവശ്യപ്പെട്ട് പാകിസ്താൻ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയ ഗുട്ടറസ്സിന് കത്തയച്ചിരുന്നു.
മേഖലയിലെ തങ്ങളുടെ സുരക്ഷിതത്വത്തിന് വലിയ ഭീഷണി ഉയർന്നിരിക്കുകയാണെന്നും ഇന്ത്യ അവരുടെ സൈന്യത്തെ പാകിസ്താനെതിരെ ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്നും ഷാ ഇന്നയച്ച കത്തിൽ പറഞ്ഞു. പ്രശ്നത്തിൽ ഐക്യരാഷ്ട്രസഭ അടിയന്തിരമായി ഇടപെടണമെന്നാണ് ഖുറേഷിയുടെ ആവശ്യം.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഏത് നിമിഷവും തിരിച്ചടിയുണ്ടാവുമെന്ന് സൈനിക നേതൃത്വം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ നടപടികൾ ശക്തമാക്കുന്നത്. അതിര്‍ത്തി നഗരമായ ഇവിടെ നിരവധി വിദേശികളാണ് വിനോദ സഞ്ചാരത്തിനായും മറ്റും എത്തിയിരുന്നത്.