Breaking News
Home / Lifestyle / 26കാരന്റെ ജീവിതം മാറ്റിമറിച്ച പേരൂര്‍ക്കടയുടെ സ്വന്തം ആക്ഷന്‍ ഹീറോ ബിജു

26കാരന്റെ ജീവിതം മാറ്റിമറിച്ച പേരൂര്‍ക്കടയുടെ സ്വന്തം ആക്ഷന്‍ ഹീറോ ബിജു

വെള്ളമടിച്ച് വാഹനമോടിച്ചിട്ട് പോലീസ് പിടിച്ചാൽ ഫൈനും അടച്ച് പിന്നെയും അതുതന്നെ അവർത്തിക്കുന്നവരാണ് നമ്മുടെ സമൂഹത്തിലെ ഒരു വിഭാഗം ആളുകൾ. എന്നാൽ പോലീസ് പിടിച്ചപ്പോൾ താൻ ചെയ്ത തെറ്റു മനസ്സിലാക്കുകയും ആ തെറ്റ് ഇനി ആവർത്തിക്കാതിരിക്കാൻ പോലീസ് ഉദ്യോഗസ്ഥരുടെ സ്നേഹം നിറഞ്ഞ പിന്തുണയും കൂടി ലഭിച്ചപ്പോൾ എല്ലാ തെറ്റുകളിൽ നിന്നും മോചിതനായി സന്തുഷ്ടമായ ജീവിതം ലഭിച്ച പലരുമുണ്ട് നമ്മുടെ ഇടയിൽ.

അത്തരത്തിലൊരു അനുഭവം പങ്കുവെയ്ക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ മഹേഷ്. തൻ്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് പോലീസുകാർക്ക് നന്ദി പറഞ്ഞുകൊണ്ട് മഹേഷ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

മദ്യപിച്ച്‌ വാഹനം ഓടിച്ചപ്പോള്‍ പേരൂര്‍ക്കട സബ് ഇന്‍സ്‌പെക്ടര്‍ കെ എല്‍ സമ്ബത്ത് തന്നെ സ്റ്റേഷനിലേക്ക് കൊണ്ട് പോയതും തുടര്‍ന്ന് മദ്യപാനം നിര്‍ത്തുന്നതിലേക്ക് താന്‍ എത്തിയതുമാണ് യുവാവ് കുറിപ്പില്‍ പറയുന്നത്. സ്റ്റേഷനിലെത്തിയ തന്നോട് വളരെ മാന്യമായിട്ടാണ് പൊലീസുകാരും പ്രത്യേകിച്ച്‌ എസ്‌ഐയും പെരുമാറിയത് എന്നും പിന്നീട് എസ്‌ഐ തന്നെ വിളിച്ച്‌ സംസാരിച്ചതിന് ശേഷം വിട്ടയക്കുകയായിരുന്നുവെന്നും യുവാവ് പറയുന്നു.

ഒരു ബോധവത്കരണ ക്ലാസിന് പോകാന്‍ എസ്‌ഐ പറഞ്ഞെങ്കിലും പിന്നീടൊരിക്കല്‍ വഴിയില്‍ കണ്ടപ്പോള്‍ വീണ്ടും അദ്ദേഹം അത് ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് ക്ലാസിന് പോയതാണ് ജീവിതം തന്നെ മാറ്റി മറിച്ചതെന്നും യുവാവ് പറയുന്നു..

യുവാവിന്റെ കുറിപ്പ് ഇങ്ങനെ

ബഹുമാന്യനായ പേരൂര്‍ക്കട പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ശ്രീ K L സമ്ബത്ത്. ഈ സാറ് എനിക്ക് വളരെ പരിചിതനാണെങ്കിലും എന്നെ സാറിന് വലിയ പരിചയമൊന്നുമില്ല. എപ്പോള്‍ കണ്ടാലും സാറിന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരിയുണ്ടാവാറുണ്ട്. ഇനി കാര്യത്തിലേക്ക് കടക്കാം. 26 വയസ്സാണ് എനിക്ക് (തുറന്ന് പറയുന്നതില്‍ എനിക്ക് ഒരു മാനക്കേടുമില്ല.വയസിന്റെ കാര്യമല്ല എന്റെ സ്വഭാവത്തിന്റെ കാര്യം.രണ്ട് മാസം മുന്‍പ് വഴയില ജംഗ്ഷനില്‍ വച്ച്‌ Police കൈകാണിച്ചു ഞാന്‍ വണ്ടി നിര്‍ത്തി.

അപ്പോള്‍ കൂടെയുണ്ടായിരുന്ന ഒരു CPO എന്നോട് ചോദിച്ചു നീ മദ്യപിച്ചിട്ടുണ്ടോ എന്ന്. ഞാന്‍ പറഞ്ഞു ഇല്ല എന്ന്. ഞാന്‍ പറഞ്ഞത് പച്ചക്കള്ളമായിരുന്നെന്ന് എനിക്കും സമ്ബത്ത് സാറിനും മറ്റു പൊലീസുകാര്‍ക്കും അറിയാമായിരുന്നു.അതു കൊണ്ട് തന്നെ എന്നെ ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടു പോയി. സൗമ്യമായ പെരുമാറ്റമായിരുന്നു.

സമ്ബത്ത് സാറ് അടുത്തുവന്നു. എന്നിട്ട് പറഞ്ഞു രണ്ട് ജ്യാമ്യക്കാര്‍ വന്നാല്‍ നിന്നെ ഇപ്പോ വിടാമെന്ന്. Phone ചെയ്യാനുള്ള അനുവാദവും തന്നു. ഉടനെ ഞാന്‍ എന്റെ രണ്ട് സുഹൃത്തുക്കളെ ജ്യാമ്യത്തിനായി വിളിച്ചു അവര് രണ്ട് പേര് വന്നു.

എനിക്ക് ജാമ്യം കിട്ടി. ഞാന്‍ പുറത്തിറങ്ങി. വീണ്ടും സമ്ബത്ത് സാര്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു അനിയാ നിനക്ക് 26 വയസ്സ് അല്ലേ ആയുള്ളൂ? ഇനിയും കുറേക്കാലം ജീവിക്കേണ്ടവനല്ലേ? അതുകൊണ്ട് നീ നിനക്ക് സമയം കിട്ടുമ്ബോള്‍ പട്ടം ട്രാഫിക് സ്റ്റേഷനില്‍ വ്യാഴാഴ്‌ച്ചയും ഞായറാഴ്‌ച്ചയും നടത്തി വരുന്ന ഒരു ബോധവത്ക്കരണ കൂടിക്കാഴ്‌ച്ചയില്‍ പങ്കെടുക്കണം എന്ന്.. ഞാന്‍ അത് അപ്പോള്‍ നിരസിച്ചിരുന്നില്ല.

ഇന്നലെ വീണ്ടും സാറിനെ അവിചാരിതമായി കണ്ടു.നീ ക്ലാസിന് പോയില്ലേ ടേ എന്നായിരുന്നു ചോദ്യം. ഞാന്‍ പറഞ്ഞു ഇല്ല എന്ന്..; മ് നാളെയും ക്ലാസ്സുണ്ട്, നെനക്ക് വേണോങ്കി പോ ഇതായിരുന്നു മറുപടി. രണ്ടും കല്പിച്ച്‌ ഞാന്‍ ഇന്ന് ക്ലാസിന് പോയി. അവിടെ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. അവസാനം ഞാനൊരു കൂട്ടായ്മയിലും എത്തി. വൈകുന്നേരം 6 മണി മുതല്‍ 9 മണി വരെ ഞാന്‍ ആ കൂട്ടായ്മയില്‍ ചെലവഴിച്ചു. ആ കൂട്ടായ്മയുടെ പേര് ഇതാണ്. Alcoholics അഥവാ മദ്യപാനം അജ്ഞാതമാണ്.

ഈ പോസ്റ്റിലൂടെ ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് എന്തെന്നാല്‍, അജ്ഞാതമായ ജീവിതത്തില്‍ നിന്നും എന്നെ കരകയറ്റാനുള്ള വളരെ വലിയ ശ്രമത്തില്‍ എന്റെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം ചെറുതായിട്ടെങ്കിലും സഹകരിച്ച സമ്ബത്ത് സാറിനുള്ള നന്ദിയാണ്. ബഹുമാനത്തിനേക്കാളും ജനങ്ങളുടെ സ്‌നേഹം മാത്രം കാംഷിക്കുന്ന സമ്ബത്ത് Sir ന് Love you സമ്പത്ത് സാർ…

About Intensive Promo

Leave a Reply

Your email address will not be published.