സെൽഫികൾ പലപ്പോഴും ആപത്തുകൾ വിളിച്ചു വരുത്താറുണ്ട് അതുപോലെ ഈ യുവാവിന്റ ജീവൻ എടുത്ത അവസാനത്തെ സെൽഫി !!
സെല്‍ഫിയെടുത്തയുടന്‍ യുവാക്കളുടെ സംഘത്തെ കാത്തിരുന്നത് വന്‍ ദുരന്തം. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം അരങ്ങേറിയത്. തപി നദിക്ക് മുകളിലുള്ള ഒരു പാലത്തില്‍ നിന്ന് സെല്‍ഫി എടുക്കുന്ന യുവാക്കളുടെ സംഘത്തിലേക്ക് കാര്‍ പാഞ്ഞു കയറി ഇരുപത്തിരണ്ടു വയസുകാരന്‍ കൊല്ലപ്പെട്ടു.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പപ്പു ലലാനി എന്ന യുവാവാണ് മരിച്ചത്. രണ്ട് ബൈക്കുകളിലായി പാലത്തിന് മുകളില്‍ എത്തിയ യുവാക്കള്‍ പാലത്തിന്റെ കൈവരിയില്‍ ഇരുന്ന് സെല്‍ഫി എടുക്കുമ്പോഴാണ് അപകടം. മൂന്ന് പേര്‍ കൈവരിയില്‍ ഇരുന്നെങ്കിലും ലലാനി ബൈക്കിന് മുകളില്‍ ഇരിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാര്‍ ലലാനി ഇരുന്ന ബൈക്കിന് പിന്നില്‍ വന്നിടിച്ചാണ് അപകടം ഉണ്ടായത്.
തുടര്‍ന്ന് കാര്‍ ഡ്രൈവറായ നിരല്‍ പട്ടേലിനെ (22) പൊലീസ് അറസ്റ്റ് ചെയ്തു. അമിതവേഗതയിലായിരുന്നു കാര്‍ വന്നതെന്ന് പൊലീസ് പറഞ്ഞു. അശ്രദ്ധമായി വണ്ടിയോടിച്ച ഇയാള്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു.
സംഭവ സ്ഥലത്ത് നിന്നും പട്ടേല്‍ രക്ഷപ്പെട്ടെങ്കിലും പൊലീസ് സിസിടിവി നിരീക്ഷിച്ച് ഇയാളെ അറസ്റ്റ് ചെയ്തു. സംഭവസമയത്ത് കാറില്‍ നാല് പേര്‍ ഉണ്ടായിരുന്നതായി ലലാനിയുടെ സുഹൃത്തുക്കള്‍ ആരോപിച്ചു. കൂടുതല്‍ അന്വേഷണം നടത്തി പ്രതികളെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.