വിവാഹ ഫോട്ടോ എടുക്കുന്നതിനിടയില്‍ ശേഖരിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി മാറ്റി ഭീഷണിപ്പെടുത്തുന്ന സ്റ്റുഡിയോ ജീവനക്കാരനെ കണ്ടെത്താനാവാതെ പൊലീസ്. വടകര സദയം എന്ന സ്റ്റുഡിയോയിലെ ജീവനക്കാരനായിരുന്ന ബിബീഷായിരുന്നു ഇതിന് പിന്നില്‍. സ്ഥാപന ഉടമകള്‍ക്ക് ഇതില്‍ പങ്കില്ലെന്നാണ് പുറത്തുവരുന്ന വിവരം.
എന്നാല്‍ ബിബീഷിനെ ഇവര്‍ സംരക്ഷിച്ചിരുന്നതായി സൂചനയുണ്ട്. ബിബീഷിന്റെ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കിനുള്ളില്‍ ആരുടെയൊക്കെ ചിത്രങ്ങള്‍ ഉണ്ടെന്ന ആശങ്ക വടകരക്കാരെ വെട്ടിലാക്കുന്നുണ്ട്. വൈക്കിലശ്ശേരി, മലോല്‍മുക്ക് നിവാസികള്‍ പ്രതിഷേധം തുടരുകയാണ്.
മോര്‍ഫിങ് നടത്തിയ വടകര സദയം ഷൂട്ട് ആന്‍ഡ് എഡിറ്റ് എന്ന സ്ഥാപനത്തിലെ ജീവനക്കാരന്‍ കൈവേലി സ്വദേശി ബിബീഷിന്റെ ഹാര്‍ഡ് ഡിസ്‌കില്‍ പൊലീസ് കണ്ടെത്തിയത് 46,000-ത്തോളം ചിത്രങ്ങളാണ്. ഇതില്‍ മോര്‍ഫിങ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ നൂറുകണക്കിന് ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കല്യാണ വീഡിയോകളില്‍ നിന്നെടുത്ത സ്ത്രീകളുടെ ചിത്രങ്ങളാണ് ഇവ.സ്ഥാപനഉടമകളുടെ നാടായ ചോറോട് പഞ്ചായത്തിലെ വൈക്കിലശ്ശേരിയിലെ ഒരു സ്ത്രീയുടെ ചിത്രമാണ് ആദ്യം പുറത്തായത്.
ബിബീഷിനെ കുടുക്കാനുള്ള ലക്ഷ്യത്തോടെയാണ് ഇത് പുറത്തുവിട്ടത്. എന്നാല്‍ ഈ ഫോട്ടോ പുറത്തുവന്നതോടെ കാര്യങ്ങള്‍ കൈവിട്ടു പോയി. പൊലീസ് റെയ്ഡില്‍ ഫോട്ടോ കണ്ടെത്തിയ വിവരം പുറത്തുവന്നതോടെ ആശങ്ക കൂടി. നാട്ടുകാര്‍ പ്രതിഷേധവുമായെത്തി.
ഉടമകളെയും പൊലീസ് കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഏഴുമാസം മുമ്ബുതന്നെ ബിബീഷ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്നുണ്ടെന്ന് സ്ഥാപനഉടമകള്‍ക്ക് മനസ്സിലായതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍, എഡിറ്റിങ്ങില്‍ മിടുക്കനായതിനാല്‍ ബിബീഷിനെതിരേ നടപടിയെടുത്തില്ല. ഇതിനുശേഷവും ഇയാള്‍ മോര്‍ഫിങ് തുടര്‍ന്നപ്പോള്‍ നിയന്ത്രിക്കാന്‍ ഉടമകള്‍ തയ്യാറായില്ലെന്നാണ് ആരോപണം.
സംഭവം പുറത്തായത് ബിബീഷ് ഈ സ്ഥാപനത്തില്‍നിന്ന് പുറത്തുപോയി മറ്റൊരു സ്റ്റുഡിയോ തുറക്കാന്‍ ശ്രമം തുടങ്ങിയപ്പോഴാണ്. ഇതിന് പിന്നില്‍ ഉടമകള്‍ക്ക് പങ്കുണ്ടോയെന്ന സംശയവും സജീവമാണ്. ഏതായാലും കേസില്‍ ഉടമകളും കുടുങ്ങുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.