പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിനിറങ്ങിയത് സിനിമയുടെ പ്രമോഷന്റെ ഭാഗമാണെന്ന വിമർശനങ്ങളിൽ നിലപാട് വ്യക്തമാക്കി ടൊവിനോ തോമസ്. മനുഷ്യത്വം ഉണ്ടായിരുന്നതുകൊണ്ടാണ് അന്ന് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. താൻ മാത്രമല്ല അന്നിറങ്ങിയത്.
ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനിറങ്ങിയ മറ്റെല്ലാവർക്കും സിനിമ റിലീസ് ചെയ്യാനുണ്ടായിരുന്നോ എന്നും ടൊവിനോ ചോദിക്കുന്നു. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയിലാണ് ടൊവിനോ മനസ്സുതുറന്നത്.
‘പ്രളയകാലത്ത് ഞാൻ മാത്രമല്ലല്ലോ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. ലക്ഷക്കണക്കിന് ആളുകൾ ഇറങ്ങിയില്ലേ? അവർക്കൊക്കെ സിനിമ റിലീസ് ചെയ്യാനുണ്ടായിരുന്നോ? ഇല്ല. മനുഷ്യത്വം കൊണ്ടായിരിക്കില്ലേ അവരൊക്കെ ഇറങ്ങിയിട്ടുണ്ടാകുക? അപ്പോ എനിക്കെന്താ മനുഷ്യത്വമുണ്ടായിക്കൂടേ? ഞാൻ മനുഷ്യനല്ലേ? വളരെ സ്വാഭാവികമായ ഒരു കാര്യമാണ് ഞാൻ ചെയ്തത്.
”ഞാൻ അമേരിക്കയിലോ യുകെയിലോ ഒന്നുമല്ല ഇറങ്ങിയത്. ഞാൻ ജനിച്ചുവളർന്ന എന്റെ നാടായ ഇരിങ്ങാലക്കുടയിലാണ് സഹായത്തിനിറങ്ങിയത്. ഞാനും കുടുംബവും അവിടെ പെട്ടുപോയിരുന്നു. ഇല്ലായിരുന്നെങ്കിൽ മറ്റിടങ്ങളിലും സഹായത്തിനെത്തുമായിരുന്നു. എന്റെ വീടിന് മൂന്ന് കിലോമീറ്റർ അപ്പുറം വരെ കഴുത്തൊപ്പം വെള്ളം കയറിയിരുന്നു. എന്റെ വീട്ടിൽ വെള്ളം കയറിയിരുന്നില്ല, കറന്റും പോയിരുന്നില്ല.
”എന്റെ സുഹൃത്തിന്റെ വീട്ടിൽ വെള്ളം കയറിയെന്ന് അറിഞ്ഞപ്പോൾ ഭയം തോന്നി. എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. ദുരിതാശ്വാസ ക്യാംപുകളിൽ അവശ്യവസ്തുക്കളും ഭക്ഷണവുമെത്തിക്കാൻ പോയതാണ് ഞങ്ങൾ. പക്ഷേ അവിടെയെത്തിയപ്പോഴാണ് അറിഞ്ഞത് പലരും രക്ഷപെടാൻ കഴിയാതെ വീടിനുള്ളിലും മറ്റുമായി കുടുങ്ങിക്കിടക്കുന്നുണ്ടെന്ന്.
”മഴ മാറുന്നുമില്ല. ഒന്നും ചെയ്യാതെ വീട്ടിനുള്ളിലിരുന്നാൽ എന്റെ വീട്ടിലും വെള്ളം കയറാം. എന്നെ രക്ഷിക്കാനും ആരും വരില്ലല്ലോ. അങ്ങനെയാണ് കുടുങ്ങിക്കിടക്കുന്ന ആളുകളെ ക്യാംപുകളിലെത്തിക്കാൻ ശ്രമം തുടങ്ങിയത്.
”ഒരാൾ ഒന്നുമില്ലാത്ത ഒരാളെ വളർത്തിക്കൊണ്ടുവരുന്നു. അയാള് ഒരു സ്ഥാനത്തെത്തിയാൽ, എങ്ങനെയെങ്കിലും വലിച്ച് താഴെയിടുക. അതൊരു സ്വാഭാവിക പ്രവണതയാണെന്ന് തോന്നുന്നു. ലോകമെമ്പാടും ഇത്തരം പ്രവണത ഉണ്ടെന്നാണ് കരുതുന്നത്. സിനിമയുടെ ഫോർമുല അങ്ങനെയാണ്– ടൊവിനോ പറഞ്ഞു.
വിഡിയോ കാണാം: