ഒടിയന്റെ സംവിധായകന് ശ്രീകുമാറിനെ ശക്തമായി വിമര്‍ശിച്ച് സുരേഷ്കുമാര്‍ രംഗത്ത്. ‘ഒടിയന്’ എന്ന പുതിയ മോഹന്‍ലാല്‍ ചിത്രത്തിന് സംവിധായകന് ശ്രീകുമാര്‍ മേനോന് അനാവശ്യമായരീതിയില് പബ്ലിസിറ്റി നടത്തുന്നു എന്നാണ് ആരോപണം.
സിനിമ 100 കോടി ക്ലബ് മറികടക്കുമെന്നും വന്‍വിജയത്തിലേക്ക് സിനിമ പോകും എന്ന് സംവിധായകന് വിളിച്ചുപറഞ്ഞു നടക്കുന്നത് അയാളുടേതായ സ്വാര്‍ത്ഥ താല്പര്യത്തിന്റെ പേരിലാണെന്ന് സുരേഷ്കുമാര്‍ തുറന്നടിച്ചു. ഇത് ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നത് ചിത്രത്തിന്റെ നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂരിനാണെന്നും ശ്രീകുമാറിന് നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്നുമാണ് പറയുന്നത്. മറ്റന്നാള്‍ റിലീസിനൊരുങ്ങുന്ന ചിത്രം ബുക്കിംഗില്‍ ഇതിനോടകം തന്നെ റെക്കോര്‍ഡ് ഇട്ടിരുന്നു.
ഒരു സിനിമയ്ക്ക് കണ്ടിറങ്ങുന്ന പ്രേക്ഷകനേക്കാള്‍ നന്നായി ഒരു അഭിപ്രായം പറയാന്‍ ഒരു സംവിധായകന് കഴിയില്ല എന്ന ഉറച്ച നിലപാടില്‍ ആണ് സുരേഷ്കുമാര്‍. ഭാവിയില്‍ 1000 കോടി ബഡ്ജറ്റ് വരുന്ന സിനിമകള്‍ സംവിധാനം ചെയ്യുക എന്ന സ്വാര്‍ത്ഥതാപരമായ ആഗ്രഹമാണ് ശ്രീകുമാര്‍ മേനോനെ ഇത്തരത്തില്‍ പറയിപ്പിക്കുന്നതെന്നും സുരേഷ്കുമാര്‍ വ്യക്തമാക്കി.
സുരേഷ്കുമാർ പറയുന്നത് ഇങ്ങനെ: സംവിധായകന് പേരെടുക്കാൻ വേണ്ടി നൂറു കോടി അഞ്ഞൂറു കോടി എന്നൊക്കെ പറയും. അയാൾക്ക് വേറെ സിനിമ കിട്ടാനുള്ള നമ്പറും കാര്യങ്ങളുമാണ്. എന്നാൽ അല്ലേ അടുത്ത ആയിരം കോടിയുടെയൊക്കെ പടം ചെയ്യാൻ പറ്റൂ. ഇതൊക്കെയാണ് ഇവിടുത്തെ പ്രശ്നങ്ങൾ.
നേരത്തെ പുലിമുരുകന്റെ കാര്യത്തിൽ നൂറു കോടി ക്ലബ്ബ് എന്നൊക്കെ പറഞ്ഞു. ആളുകളൊക്കെ വിചാരിച്ചത് 100 കോടി രൂപ കളക്ട് ചെയ്തെന്ന്. ടോമിച്ചൻ മുളകു പാടത്തിനോട് ചോദിച്ചാൽ സത്യം അറിയാം. ആ പടത്തിന് കിട്ടിയതിനേക്കാൾ ലാഭം രാമലീലയ്ക്ക് കിട്ടി.
ഇങ്ങനെയുള്ള സമയത്ത് ഇതുപോലെയുള്ള മണ്ടത്തരങ്ങൾ വിളിച്ചു പറയുന്ന ഡയറക്ടർമ്മാർക്ക് അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയുള്ള പരിപാടികളാണ്. ഇതിന്റെ തലവേദന മുഴുവൻ ആന്റണി പെരുമ്പാവൂരിനാണ് വരുന്നത്. ഇൻകം ടാക്സുകാരും മറ്റും വീട്ടിൽ കയറി ഇറങ്ങും. ശ്രീകുമാർ മേനോന് നഷ്ടപ്പെടാൻ ഒന്നുമില്ല.