നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് നടത്തിയത് നീലച്ചിത്രനിര്‍മാണവും മാനഭംഗവുമാണെന്ന് പ്രോസിക്യൂഷന്‍. ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജിയിലെ വാദങ്ങള്‍ക്കിടയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ശേഷം അതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് ക്രൂരമാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
അതേസമയം, നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ വച്ച് പരിശോധിച്ചതല്ലേയെന്നും വീണ്ടും ആവശ്യപ്പെടുന്നത് എന്തിനാണെന്നും ദിലീപിനോട് ഹൈക്കോടതി ചോദിച്ചു. നടി ആക്രമിക്കപ്പെടുന്ന വീഡിയോയില്‍ ഒരു സ്ത്രീ ശബ്ദം കേള്‍ക്കുന്നുണ്ട്. ഇത് നടിയുടേത് തന്നെയാണോ അതോ വേറെയാരുടെയെങ്കിലുമാണോ എന്ന് ഉറപ്പാക്കണം. ഇക്കാര്യത്തില്‍ പോലീസ് ഒന്നും വ്യക്തമായി പറയുന്നില്ലെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
മാത്രമല്ല വീഡിയോയിലെ ശബ്ദങ്ങളില്‍ ചില വ്യത്യാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വീഡിയോ എഡിറ്റ് ചെയ്യപ്പെട്ടതാണോ എന്ന സംശയത്തിലേക്കാണ് ഇത് നയിക്കുന്നതെന്നും ഇക്കാര്യങ്ങളെല്ലാം വ്യക്തമായി അറിയണമെങ്കില്‍ വീഡിയോ ദൃശ്യങ്ങള്‍ തങ്ങള്‍ക്ക് കിട്ടണമെന്നും രാമന്‍പ്പിള്ള വാദിച്ചു.
അങ്കമാലി കോടതിയില്‍ വെച്ച് പ്രതികളെന്ന നിലയില്‍ ദൃശ്യങ്ങള്‍ കണ്ടതല്ലേയെന്ന് ഹൈക്കോടതി രാമന്‍പ്പിള്ളയോട് ചോദിച്ചു. അപ്പോള്‍ കണ്ടതാണെന്നും എന്നാല്‍ വിചാരണയ്ക്കായി ദൃശ്യങ്ങള്‍ വീണ്ടും പരിശോധിക്കേണ്ടതുണ്ടെന്നുമായിരുന്നു രാമന്‍പിള്ളയുടെ മറുപടി.
അതേസമയം ദൃശ്യങ്ങള്‍ പ്രതിഭാഗം പരിശോധിച്ചതാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. മജിസ്‌ട്രേറ്റിന് മുന്നില്‍ വെച്ചാണ് ദൃശ്യങ്ങള്‍ കണ്ടത്. ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ആശ്യത്തിലധികം സമയം അന്ന് നല്‍കിയിരുന്നെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.ആസിഫലി കോടതിയെ ബോധിപ്പിച്ചു. ദിലീപിന് ഇനി ദൃശ്യങ്ങള്‍ കൈമാറരുതെന്നും അത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഡിജിപി ചൂണ്ടിക്കാട്ടി. വിസ്താരത്തിനിടെ പ്രതിഭാഗം വീഡിയോ പരിശോധിക്കുന്നതില്‍ പ്രോസിക്യൂഷനു എതിര്‍പ്പില്ലെന്നും അതിനു മുന്‍പ് ദൃശ്യങ്ങള്‍ കൈമാറരുതെന്നും ഡിജിപി വാദിച്ചു.