അഹമ്മദാബാദ്/ബംഗളൂരു : കാമുകിയെ സ്വന്തമാക്കാന്‍ ഭാര്യയെ കൊന്ന കേസില്‍ മലയാളി 15 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. പ്രമുഖ ഐടി സ്ഥാപനത്തില്‍ ആള്‍മാറാട്ടം നടത്തി സീനിയര്‍ മാനേജരായി ജോലി ചെയ്തുവന്ന തരുണ്‍ ജിനരാജി (42) നെയാണ് അഹമ്മദാബാദ് പൊലീസ് ബെംഗളൂരുവിലെത്തി അറസ്റ്റ് ചെയ്തത്. പിടിയിലായപ്പോള്‍ ജിനരാജ് പോലീസിനോട് ചോദിച്ചത് ഒന്നു മാത്രം…’സര്.. ആരാണ് എന്നെ ഒറ്റിയത്’
തൃശൂര്‍ വിയ്യൂര്‍ സ്വദേശി ഒ.കെ. കൃഷ്ണന്-യാമിനി ദമ്പതികളുടെ മകളും ബാങ്ക് ഉദ്യോഗസ്ഥയുമായ സജ്നി( 26)യെ 2003 ഫെബ്രുവരി 14ന് അഹമ്മദാബാദിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മധ്യകേരളത്തില്‍ കുടുംബവേരുകളുള്ള ജിനരാജിന്റെയും അന്നമ്മയുടെയും മകനാണു തരുണ്‍.
വിവാഹം കഴിഞ്ഞു നാലാം മാസം ഭാര്യയെ കഴുത്തില്‍ ദുപ്പട്ട മുറുക്കി കൊലപ്പെടുത്തി നാടുവിട്ട ഇയാള്‍ ഒളിവില്‍ കഴിഞ്ഞതു പഴുതുകളെല്ലാം അടച്ചായിരുന്നു. മലയാളി ഐപിഎസ് ഓഫിസര്‍ ദീപന് ഭദ്രന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങള്‍ നീണ്ട അന്വേഷണമാണ് ഒടുവില്‍ ഫലം കണ്ടത്.
ബാസ്കറ്റ്ബോള്‍ പരിശീലകനും കായികാധ്യാപകനും ആയിരുന്ന തരുണ്‍ മറ്റൊരു യുവതിയുമായി അടുപ്പത്തില്‍ ആയിരുന്നു.
കാമുകിക്കു വാലന്റൈന്‍സ് ഡേ സമ്മാനം എന്ന നിലയ്ക്കാണു ഭാര്യയെ അന്നു വധിച്ചത്. സജ്നിയുടെ ജീവനെടുത്തശേഷം ‘നിനക്കൊരു സമ്മാനമുണ്ട്’ എന്നു കാമുകിയെ ഫോണില്‍ വിളിച്ചു പറഞ്ഞെങ്കിലും കൊലയാളിക്കൊപ്പം ജീവിക്കാന്‍ താല്പര്യമില്ലെന്നായിരുന്നു പ്രതികരണമെന്നു പൊലീസ് പറഞ്ഞു. കവര്‍ച്ചക്കാരാണു ഭാര്യയെ കൊന്നതെന്നു വരുത്തിത്തീര്‍ക്കാന്‍ വീട് അലങ്കോലമാക്കി.
പിന്നീട് ഇയാള്‍ സഹോദരന് അരുണിന്റെ വീട്ടിലെത്തി അത്താഴത്തിനു ക്ഷണിച്ചു. തുടര്‍ന്ന്, മടങ്ങിയെത്തിയപ്പോള്‍ സജ്നി മരിച്ചു കിടക്കുന്നതു കണ്ടതായി എല്ലാവരെയും വിളിച്ചു പറഞ്ഞു, ബോധം കെട്ടതായി അഭിനയിച്ചു.
കോളജില്‍ ജൂനിയറായി പഠിച്ച പ്രവീണ്‍ ഭാട്ടലെയ്ക്കു ജോലി സംഘടിപ്പിക്കാമെന്നു പറഞ്ഞു കൈക്കലാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് തരുണ്‍ 15 വര്‍ഷമായി ഭാട്ടലെയായി ജീവിക്കുന്നു. ഭാര്യ നിഷയോടു പോലും സ്വന്തം വ്യക്തിത്വം വെളിപ്പെടുത്തിയില്ല. കാര്‍ അപകടത്തില്‍ മാതാപിതാക്കളും സഹോദരനും മരിച്ചെന്നാണ് ആദ്യം പറഞ്ഞത്.
പിന്നീട് മുരിങ്ങൂരിലെ ധ്യാനകേന്ദ്രത്തിലേക്കു മാതാപിതാക്കളെ വിളിച്ചുവരുത്തി, ഭാര്യയുമൊത്ത് അവിടെ ചെന്നു. കണ്ടമാത്രയില്‍ പിതാവ് ജിനരാജ് തളര്‍ന്നുവീണു മരിച്ചു. ഹൃദയാഘാതമായിരുന്നു. പിതാവിന്റെ മൃതദേഹത്തിനൊപ്പം അമ്മയെ വിട്ട്, തരുണ്‍ ആളുകൂടുംമുന്‍പു മടങ്ങി. മകന്റെ വിളികള്‍ക്കായി മാത്രം അമ്മ ഒരു മൊബൈല്‍ ഫോണ്‍ രഹസ്യമായി സൂക്ഷിച്ചു.
കൊല്ലപ്പെട്ട സജ്നിയുടെ അച്ഛന് കൃഷ്ണനും, അവരുടെ സഹോദരീഭര്‍ത്താവും സെറ സാനിറ്ററിവെയേഴ്സ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റുമായ പി.കെ.ശശിധരനും നിരന്തരം നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് ഗുജറാത്ത് െ്രെകംബ്രാഞ്ച് അന്വേഷണം 2012ല്‍ പുനരാരംഭിക്കുന്നത്. കൊല്ലം സ്വദേശിയും 2007 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനുമായ ദീപന് ഭദ്രനു ചുമതല.