നീണ്ട നാളത്തെ ആശുപത്രി വാസത്തിനൊടുവില്‍ ലക്ഷ്മി മടങ്ങുകയാണ് പോന്നുമോളും ബാലുവും ഇല്ലാത്ത ഹിരണ്മയ എന്ന വീട്ടിലേക്ക്
യൂണിവേഴ്സിറ്റി കോളേജിലെ പഠനകാലത്താണ് ബാലുവിന്റെ ജീവിതത്തിലേക്ക് ലക്ഷ്മിയെത്തിയത്. വീട്ടുകാരുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് ഇരുവരും ഒന്നായത്. വയലിന് ട്യൂഷനെടുത്താണെങ്കിലും പട്ടിണിക്കിടാതെ ജീവിക്കാമെന്ന ഉറപ്പായിരുന്നു ബാലു ലക്ഷ്മിക്ക് നല്‍കിയത്. 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ഇവരുടെ ജീവിതത്തിലേക്ക് തേജസ്വിനിയെന്ന ജാനിമോളെത്തിയത്. മകള്‍ ജനിച്ചതിന് ശേഷമുള്ള ബാലുവിന്റെയും ലക്ഷ്മിയുടെയും ജീവിതത്തെക്കുറിച്ച് അടുത്ത സുഹൃത്തുക്കള്‍ വാചാലരായിരുന്നു.
തന്റെ എല്ലാമെല്ലാമായ പ്രിയപ്പെട്ടവനും പൊന്നോമനപ്പുത്രിയും ഇനി ഒപ്പമില്ലെന്ന് ലക്ഷ്മി അടുത്തിടെയാണ് അറിഞ്ഞത്. നീണ്ട നാളത്തെ ആശുപത്രി വാസത്തിനൊടുവില്‍ ഹിരണ്മയ എന്ന വീട്ടിലേക്ക് പോവുകയാണ് ലക്ഷ്മി. ലക്ഷ്മിയുടെ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കിയത് ഇവരുടെ അടുത്ത സുഹൃത്തുക്കളിലൊരാളായ ഇഷാന് ദേവാണ്.
വടക്കുന്നാഥ ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോവുന്നതിനിടയിലായിരുന്നു ബാലഭാസ്ക്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. ഏക മകളായ തേജസ്വിനി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ബാലുവിനെയും ലക്ഷ്മിയേയും ഡ്രൈവര്‍ അര്‍ജുനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞു വരുന്നതിനിടയില്‍ അപ്രതീക്ഷിതമായാണ് ബാലു യാത്രയായത്.
അടുത്ത സുഹൃത്തായ സ്റ്റീഫന്‍ ദേവസി മണിക്കൂറുകള്‍ക്ക് മുന്‍പ് ബാലുവിനെ കണ്ട് സംസാരിച്ചിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്റെ പ്രതീക്ഷകളാണ് ബാലു സമ്മാനിച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. തന്നെക്കണ്ടപ്പോഴും താന്‍ സംസാരിച്ചപ്പോഴും ബാലു തിരിച്ചറിഞ്ഞുവെന്നും സംസാരിച്ചുവെന്നും പറഞ്ഞതോടെ എല്ലാവരും ആശ്വാസത്തിലായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ പിന്നിടുന്നതിനിടയിലാണ് ആ ദുരന്തവാര്‍ത്തയെത്തിയത്. ജാനിക്ക് പിന്നാലെ ബാലുവും യാത്രയായെന്ന് കേട്ടതിന്റെ നടുക്കം ഇപ്പോഴും നമ്മളെ വിട്ടുമാറിയിട്ടില്ല.
ബാലുവും ജാനിയുമില്ലാത്ത ലോകത്ത് ലക്ഷ്മി എങ്ങനെ ജീവിക്കുമെന്ന ആശങ്കയായിരുന്നു കേരളക്കരയെ ഒന്നടങ്കം അലട്ടിയത്. അബോധാവസ്ഥയ്ക്കിടയില് ഇടയ്ക്ക് ബോധം വന്നപ്പോള്‍ ലക്ഷ്മി അന്വേഷിച്ചത് മകളെയായിരുന്നു. പിന്നീട് ബാലു എവിടെയെന്നും അവര്‍ തിരക്കിയിരുന്നു. ഇരുവരും അപ്പുറത്തെ മുറിയിലുണ്ടെന്ന് കള്ളം പറയുകയായിരുന്നു തുടക്കത്തില്‍.
ശാരീരികമായുള്ള പരിക്കുകള്‍ കുറയാതെ ഇക്കാര്യത്തെക്കുറിച്ച് അറിയിക്കേണ്ടെന്ന തീരുമാനമായിരുന്നു തുടക്കത്തില്‍. പിന്നീടാണ് ഡോക്ടര്‍മാര്‍ ഇക്കാര്യത്തെക്കുറിച്ച് അറിയിക്കാന്‍ നിര്‍ദേശിച്ചത്. ലക്ഷ്മിയുടെ അമ്മയായിരുന്നു ആ വാര്‍ത്ത അറിയിച്ചത്. പ്രത്യേകിച്ച് പ്രതികരണമില്ലാത്ത അവസ്ഥയിലായിരുന്നു ലക്ഷ്മി. ഇതായിരുന്നു ഡോക്ടര്‍മാരെ ഭയപ്പെടുത്തിയതും. വെന്റിലേറ്റര്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങളെല്ലാം സജ്ജമാക്കിയതിന് ശേഷമായിരുന്നു ആ ദുരന്തവാര്‍ത്തയെക്കുറിച്ച് ലക്ഷ്മിയെ അറിയിച്ചത്.
ലക്ഷ്മിയുടെ തിരിച്ചുവരവിനായി എല്ലാവരും ഒരുപോലെ പ്രാര്‍ത്ഥിച്ചിരുന്നു. സംഭവിച്ച ദുരന്തത്തെ നേരിടാനുള്ള മനശക്തി ദേവം ലക്ഷ്മിക്ക് നല്കട്ടെയെന്ന തരത്തിലായിരുന്നു പ്രതികരണങ്ങളും കുറിപ്പുകളും. ലക്ഷ്മി ചേച്ചിയുടെ ആരോഗ്യനിലയെക്കുറിച്ച് പലരും തന്നോട് ചോദിച്ചിരുന്നുവെന്ന് ഇഷാന് ദേവ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്. ചേച്ചിയുടെ മുറിവുകളും ഒടുവുകളുമെല്ലാം ഭേദമായി വരികയാണെന്ന് ഇഷാന് കുറിച്ചിട്ടുണ്ട്.
ഒരുപാട് ആകുലതകളിലൂടെയോ വേദനകളിലൂടെയോ ഒന്നും കടന്നുപോവേണ്ടി വന്നിട്ടില്ലായിരുന്നു ലക്ഷ്മി ചേച്ചിക്ക്. ഇന്നലെ അമ്മയെ കണ്ടപ്പോഴും അമ്മ ഇതുതന്നെ ആവർത്തിച്ചു പറഞ്ഞു .മനശക്തി ആർജിക്കാൻ ഈ അവസ്ഥയിലെ ഒരു ഭാര്യക്ക് ,അമ്മക്ക് എങ്ങനെ കഴിയും എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.എല്ലാവർക്കും അറിയാവുന്നത് പോലെ ശസ്ത്രക്രിയകളും,മരുന്നുകളുമായി ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് എത്ര ഭേദമാകുമോ അത്രയും , ഒരുപാട് ചികിത്സയും,വിശ്രമവും ആവശ്യമാണെന്നും ഇഷാന് കുറിച്ചിട്ടുണ്ട്.
ബാലഭാസ്ക്കറുമായി അടുത്ത ബന്ധമുള്ളയാളാണ് ഇഷാന് ദേവ്. അപ്രതീക്ഷിതമായുള്ള ആ വിയോഗം സൃഷ്ടിച്ച ശൂന്യതയിലാണ് ബാലുവിന്റെ സുഹൃത്തുക്കള്‍. ബാലുവുമായുള്ള നിമിഷങ്ങളെക്കുറിച്ചും അദ്ദേഹത്തിന്രെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചുമൊക്കെ സുഹൃത്തുക്കള്‍ വാചാലരായിരുന്നു. ബാലുവില്ലാത്ത അനന്തപുരിയില്‍ താനിനി നില്‍ക്കുന്നില്ലെന്നും ഇഷാന് ദേവ് കുറിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ലക്ഷ്മിയുടെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിക്കണമെന്നും ഇഷാന് കുറിച്ചിട്ടുണ്ട്.