തെന്നിന്ത്യൻ സിനിമാ ലോകത്തെ തന്നെ വിലക്കെടുക്കുന്ന തരത്തിലേക്ക് വളർന്നു കൊണ്ടിരുന്ന നടൻ ദിലീപിന്റെ ബിസിനസ് സാമ്രാജ്യത്തിൽ അപ്രതീക്ഷിത പൊട്ടിത്തെറി. മുംബൈ കേന്ദ്രീകൃതമായ കോർപ്പറേറ്റ് ഗ്രൂപ്പുകൾ ഉൾപ്പെടെ ദിലീപുമായുള്ള സഹകരണത്തിൽ നിന്നും അകലം പാലിക്കുന്നതായിട്ടാണ് പുറത്തു വരുന്ന റിപ്പോർട്ട്.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ മുഖ്യപ്രതിയാക്കി പൊലീസ് കുറ്റപത്രം തയാറാക്കിയ സമയത്ത് പോലും പങ്ക് കച്ചവടക്കാരെ കൂടെ നിർത്താൻ ദിലീപ് ശ്രമിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഒരു വർഷത്തോളമായി വൻ നഷ്ടങ്ങളാണ് കമ്പനികൾക്ക് നേരിടേണ്ടി വന്നതെന്നാണ് സൂചന.
മിമിക്രിയിൽ നിന്നും സഹസംവിധായകനായി സിനിമാ ലോകത്തെത്തിയ ദിലീപ് പിന്നീട് ലോ ബജറ്റ് ചിത്രങ്ങളിലൂടെ നടനായി ശ്രദ്ധേയനായി. ഹ്യൂമർ സെൻസും ആരെയും വശത്താക്കാനുള്ള സംസാരപാടവവുമുണ്ടായിരുന്ന ദിലീപ് പിൽക്കാലത്ത് മലയാള സിനിമാ ലോകം തന്നെ വിലക്ക് വാങ്ങി. സ്വന്തമായി തീയേറ്ററുകളും റസ്റ്ററന്റുകളുമൊക്കെയായി ബിസിനസ് രംഗത്തേക്കും ദിലീപ് പിന്നീട് ശ്രദ്ധ പതിപ്പിച്ചു തുടങ്ങി.
ഇതിനിടെ തീയേറ്റർ ഉടമകളുടെ സംഘടനയും താര സംഘടനയായ അമ്മയും കൈപ്പിടിയിലൊതുക്കി. മലയാളത്തിൽ ദിലീപിനെ ആശ്രയിക്കാതെ സിനിമ റിലീസ് ചെയ്യാൻ പോലും കഴിയില്ലെന്ന തരത്തിലേക്കായിരുന്നു താര രാജാവിന്റെ വളർച്ച. ഇതിനിടെ മുംബൈ കേന്ദ്രീകൃതമായ കോർപ്പറേറ്റ് കമ്പനികളുമായി ചേർന്നുള്ള ബിസിനസ് പങ്കാളിത്തം താരത്തിന്റെ സ്വത്തുക്കൾ ഇരട്ടിയാക്കി.
കോടികളുടെ ആസ്തിയും ബിനാമി സ്വത്തുക്കളും കുമിഞ്ഞു കൂടിയതോടെ തെന്നിന്ത്യൻ സിനിമാ ലോകത്തെ തന്നെ നിയന്ത്രിക്കുന്ന ശക്തിയായി ദിലീപ് മാറുന്നതിനിടെയായിരുന്നു നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലാകുന്നത്. ഇതോടെയാണ് ദിലീപിന്റെ ബിസിനസ് സാമ്രാജ്യം തകർന്നടിയുന്നത്. സിനിമകളുടെയും വിദേശ ഷോകളുടെയും മറവിൽ ലഭിക്കുന്ന കോടികൾ ലക്ഷ്യമിട്ടായിരുന്നു കോർപ്പറേറ്റ് കമ്പനികൾ ദിലീപിനൊപ്പം കൂടിയത്.
ബോളിവുഡ് സിനിമകൾക്ക് സമാനമായി താരങ്ങളുടെ കള്ളപ്പണം ബിസിനസിലേക്കിറക്കുന്ന ഇടപാടുകളായിരുന്നു ഇവിടെയും. എന്നാൽ കേസിൽ പെട്ടതോടെ സിനിമാ രംഗത്തു നിന്നുംദിലീപ് അകന്നു. സംഘടനകളുടെയും മറ്റും സ്ഥാനമാനങ്ങൾ തേടിയെത്തിയെങ്കിലും മുൻപുണ്ടായിരുന്ന പവർ നഷ്ടമായി. പുതിയ സിനിമകളും നാമമാത്രം.
വിദേശ ഷോകളിലും ആരാധകരിലും ഗണ്യമായ കുറവ്. ദിലീപിന് ഇനി ശക്തമായ ഒരു തിരിച്ചു വരവുണ്ടാകില്ലെന്ന വിലയിരുത്തലും സിനിമാ ലോകത്തുണ്ട്. ഇതോടെ പങ്ക് കച്ചവടക്കാർ പലരും ദിലീപിനെ കൈയൊഴിഞ്ഞതായിട്ടാണ് സൂചനകൾ പുറത്തു വരുന്നത്. ഇതിനിടെ ദിലീപിന്റെ ബിനാമി സ്വത്തുക്കളെ ചൊല്ലി ഇവർക്കിടയിൽ തർക്കങ്ങൾ തുടങ്ങിയതായും സൂചനയുണ്ട്.