സ്രാവുകള്‍ക്കൊപ്പം നീന്തി പ്രശസ്തനായ അഴിമതി വിരുദ്ധ വീരനായ പൊലീസ് ഓഫീസറുടെ ഭാര്യയ്ക്ക് ഒരേ വാശി- പൊലീസുകാരന്‍ തന്നെ ഡ്രൈവറായി വേണം. ക്രൈംബ്രാഞ്ചിലേയ്ക്ക് സ്ഥലം മാറി പോയ ഐജിയാവട്ടെ, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ സിനിമയിലെ ‘പോരുന്നോ എന്റെ കൂടെ’ ശൈലിയില്‍ ഒരു ഡ്രൈവറെ വീട്ടിലേയ്ക്ക് കൊണ്ടുപോയി. എറണാകുളം നഗരത്തിലെ അബാദ് സമുച്ചയത്തിലുള്ള ആളില്ലാ അപ്പാര്‍ട്ടുമെന്റിന് കാവല്‍ കിടക്കുന്നത് രണ്ട് പൊലീസുകാര്‍. നിയമനുസൃതം ഡ്രൈവറേയും ഗണ്‍മാനെയും കൊണ്ടു നടക്കുന്ന ഒരേ ഒരു ഓഫീസര്‍ ടോമിന്‍ തച്ചങ്കരി മാത്രം. നന്നാകാന്‍ തീരുമാനിച്ച ശേഷം തച്ചങ്കരി ഒരു രക്ഷയുമില്ല എന്നാണ് പൊലീസിനുള്ളിലെ കമന്റ്!
കേരള പൊലീസിനുള്ളില്‍ കുറഞ്ഞത് 500 അടിമകളുണ്ടെന്നാണ് കണക്ക്. പൊലീസ് ഓഫീസര്‍മാര്‍ക്ക് വീടുപണി ചെയ്യുന്നവരാണ് ഇത്രയും പേര്‍. സ്റ്റേഷനുകളില്‍ സേനാംഗങ്ങളുടെ എണ്ണക്കുറവു മൂലം കുറ്റാന്വേഷണവും ക്രമസമാധാനപാലനവും തകിടം മറിയുമ്പോഴാണ് വീട്ടിലെ അടുക്കള സാധനങ്ങള്‍ വാങ്ങാനും തോട്ടംനനയ്ക്കാനും മക്കളെ സ്‌കൂളില്‍ കൊണ്ടുപോകാനും ഭാര്യമാര്‍ക്ക് ഷോപ്പിങിനു കൂട്ടുപോയി ഓഫീസറുടെ ഭാര്യയെന്നു പറഞ്ഞു സൗജന്യ പര്‍ച്ചേസിന് ഒത്താശ ചെയ്യാനുമെല്ലാം ഇത്രയധികം പൊലീസുകാര്‍ ദുരുപയോഗം ചെയ്യപ്പെടുന്നത്.
ഡിഐജി മുതലുള്ള റാങ്കിലുള്ള ഓഫീസര്‍മാര്‍ക്ക് ഡ്രൈവര്‍, പേഴ്‌സണ്ല്‍ സെക്യൂരിറ്റി ഓഫീസര്‍ എന്നീ തസ്തികകളില്‍ രണ്ടു പൊലീസുകാരുടെ സേവനമാണ് ഔദ്യോകികം. എന്നാല്‍ എട്ടുവരെ പൊലീസുകാരെ അടിമകളാക്കി ജീവിതം അര്‍മാദിക്കുകയാണ് ഓഫീസര്‍മാരില്‍ ഏറെയും. ആരോടും പരാതി പറയാനില്ലാത്തതിനാല്‍ അടിമപ്പണിയ്ക്ക് വിധേയരാകുകയാണ് പൊലീസുകാര്‍. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രി ആയിരുന്ന കാലത്ത് അടിമ പൊലീസുകാരെ മുഴുവന്‍ തിരികെ വിളിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഐഎഎസ്- ഐപിഎസ് ലോബി അത് അനുവദിച്ചില്ല.
ക്യാംപുകളില്‍ സേവനം ചെയ്യുന്ന പൊലീസുകാരെയാണ് അടിമകളായി തെരഞ്ഞുപിടിക്കുന്നത്. ഓരോ ഓഫീസര്‍ക്കും വീട്ടുവേലയ്ക്ക് ആളുകളെ നിര്‍ത്തുന്നതിന് സര്‍ക്കാര്‍ അലവന്‍സ് നല്‍കുന്നുണ്ട്. ഈ അലവന്‍സ് സ്വന്തം പോക്കറ്റിലാക്കിയ ശേഷമാണ് ക്യാംപുകളില്‍ നിന്നുള്ള ക്യാംപ് ഫോളവര്‍മാരെയും പൊലീസുകാരെയും പേഴ്‌സണല്‍ സെക്യൂരിറ്റി എന്ന പേരില്‍ അനധികൃത ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. ഓഫീസര്‍മാര്‍ ഉള്ള സ്ഥലങ്ങളില്‍ രാത്രി കാവലിന് പൊലീസുകാരെ നിയമിക്കാന്‍ ഔദ്യോഗികമായി സാധിക്കും. എന്നാല്‍ ഓഫീസര്‍മാരുടെ വീടുകളിലെ നാലു കാറുകള്‍ക്കും പൊലീസ് ഡ്രൈവര്‍മാര്‍ ഉള്ള സംഭവങ്ങള്‍ കേരളത്തിലുണ്ട്.
ഓഫീസര്‍മാര്‍ സ്ഥലം മാറി എത്തുമ്പോള്‍ ക്യാംപുകളിലേയ്ക്ക് വിളിച്ച് അടിമ പണിക്ക് പൊലീസുകാരെ ആവശ്യപ്പെടും. കഠിനമായ ഈ വിടുപണി ലഭിക്കാതിരിക്കണം എന്ന് എല്ലാവരും ആഗ്രഹിക്കും. എന്നാല്‍ ക്യാംപിലെ നോട്ടപ്പുള്ളികള്‍ക്ക് ഈ ഡ്യൂട്ടി പണിഷ്‌മെന്റ് പോലെയാണ്. കീഴ്വഴക്കം പോലെ പൊലീസില്‍ തുടരുന്നതാണ് ഈ അടിമപ്പണി.
പൊലീസ് അസോസിയേഷന്‍ തുടക്കം മുതല്‍ ഈ അനധികൃത വിടുപണിക്കെതിരെ ശബ്ദമുയര്‍ത്തുന്നുണ്ട്. ഇപ്പോള്‍ തിരുവനന്തപുരത്ത് പൊലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറെ ഓഫീസറുടെ മകള്‍ അക്രമിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷപേിക്കുകയും ചെയ്ത സംഭവം സര്‍ക്കാര്‍ ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി മുതിര്‍ന്ന ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അടിമപ്പണി ചെയ്യുന്ന മുഴുവന്‍ പൊലീസുകാരെയും തിരിച്ചു വിളിക്കാന്‍ സാധ്യതയുണ്ട്.
എന്നാല്‍, സിപിഐയിലെ വനിതാ എംഎല്‍എ ആഭ്യന്തര മന്ത്രിയുടെ ഓഫീസ് വഴി രണ്ടു ബന്ധുക്കള്‍ക്ക് കേരളത്തിലെ ഒരു മ്യൂസിയത്തില്‍ സ്ഥലം മാറ്റി കൊടുത്തതും വിജിലനസില്‍ ഇരുന്ന് ചീത്തപ്പേര് വാങ്ങിയ രണ്ട് പൊലീസുകാരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിച്ചതും ഈ ഭരണകാലത്താണ്. പാര്‍ട്ടിക്ക് നേരിട്ട് യാതൊരു നിയന്ത്രണവുമില്ലാതായി കഴിഞ്ഞ ആഭ്യന്തര വകുപ്പിന് ഐഎഎസ്- ഐപിഎസ് ലോബിയുടെ എതിര്‍പ്പ് മറികടന്ന് അടിമകളെ രക്ഷിക്കാനാകുമോ എന്ന സംശയവും ഉയരുന്നുണ്ട്.
സവര്‍ണ്ണ ജാതിയിലുള്ളവരെയല്ല ഇത്തരം അടിമ പണിക്ക് നിയോഗിക്കുന്നത് എന്നതാണ് മറ്റൊരു വസ്തുത. അക്രമിക്കപ്പെട്ട് ചികിത്സയിലുള്ള ഗവാസ്‌ക്കറും ജാതിപ്പേര് വിളിച്ച് അപമാനിച്ചു എന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. എന്തായാലും, പൊലീസിലെ അടിമത്വത്തിനെ എതിരെ ആഭ്യന്തരമായി വലിയ പുകച്ചില്‍ പെരുകുകയാണ്.