ഒരു ദിവസം അജിത്ത് എന്ന ചെറുപ്പക്കാരന്‍ എന്നെക്കാണാന്‍ വന്നു. അയാളുടെ ജീവിതത്തിലുണ്ടായ ദുരന്തപൂര്‍വ്വമായ കഥ വിശദീകരിച്ചു:
”അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്ന കുടുംബമായിരുന്നു എന്റേത്. ചേട്ടന്റെ വിവാഹം കഴിഞ്ഞ് മാറി താമസിക്കുകയാണ്. പഠനശേഷം എനിക്ക് വിദേശത്തു ജോലി ലഭിച്ചു. രണ്ടു വര്‍ഷത്തിനുശേഷം നാട്ടില്‍ എത്തിയപ്പോള്‍ വീട്ടുകാര്‍ എനിക്ക് പാര്‍വ്വതി എന്ന പെണ്‍കുട്ടിയെ വിവാഹം ആലോചിച്ചു.
അമ്മയുടെ നിര്‍ബന്ധപ്രകാരം പിറ്റേദിവസം തന്നെ ഞാന്‍ പാര്‍വ്വതിയെ വീട്ടില്‍ പോയി കണ്ടു. അച്ഛന്റെയും അമ്മയുടെയും ഒറ്റ മകള്‍. കാണാന്‍ അതീവ സുന്ദരിയും നല്ല വിദ്യാഭ്യാസവുമുളള പെണ്‍കുട്ടി. എനിക്കും അവളെ ഇഷ്ടപ്പെട്ടു. മൂന്നുമാസത്തിനുള്ളില്‍ ഞങ്ങളുടെ വിവാഹം കഴിഞ്ഞു. വിവാഹശേഷം ഞാന്‍ ജോലിക്ക് പോയി.
പെണ്‍മക്കളില്ലാത്തത് കൊണ്ട് അച്ഛനും അമ്മയ്ക്കും അവളെ ജീവനായിരുന്നു. സ്വന്തം മകളെപ്പോലെ തന്നെയാണ് പാര്‍വ്വതിയെ നോക്കിയിരുന്നത്. പക്ഷേ കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അമ്മ പാര്‍വ്വതിയെക്കുറിച്ച് മോശമായി ഓരോന്ന ് എന്നോട് പറയാന്‍ തുടങ്ങി. എല്ലാവീട്ടിലും വഴക്ക് സാധാരണയാണെന്ന് കരുതി ഞാനത് കാര്യമാക്കില്ല.
രണ്ടാഴ്ച കഴിഞ്ഞ് എത്രയും പെട്ടെന്ന് നാട്ടില്‍ എത്തണമെന്ന് പറഞ്ഞ് അച്ഛന്റെ കോള്‍ വന്നു. എന്താണ് കാര്യം എന്ന് ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല. പാര്‍വ്വതിയെ വിളിച്ചിട്ട് അവള്‍ ഫോണ്‍ എടുക്കുന്നില്ല. ഞാനാകെ പേടിച്ചു പോയി. എന്തോ അരുതാത്തത് സംഭവിച്ചുവെന്ന് എനിക്ക് മനസ്സിലായി. അടുത്ത ദിവസം തന്നെ ഞാന്‍ നാട്ടിലെത്തി. വീട്ടില്‍ എത്തിയതിനുശേഷമാണ് ഞാന്‍ വിവരങ്ങള്‍ അറിഞ്ഞത്.
ഞങ്ങളുടെ വിവാഹത്തിന് മുന്‍പ് മനു എന്ന പയ്യനുമായി പാര്‍വ്വതി പ്രണയത്തിലായിരുന്നു. ഒരുദിവസം രാത്രി വീട്ടിലെത്തിയ മനുവിനെ അവളുടെ അച്ഛനും അമ്മയും കൈയ്യോടെ പിടികൂടി. പക്ഷേ വീട്ടുകാര്‍ക്ക് ആ ബന്ധം ഇഷ്ടമായിരുന്നില്ല. അതിനുശേഷം അവളെ പുറത്തേക്ക് വിടാതെയാണ് വളര്‍ത്തിയത്. ഇതൊന്നുമറിയാതെയാണ് രണ്ടു വര്‍ഷത്തിനുശേഷം ഞാനവളെ വിവാഹം കഴിച്ചത്.
ഞങ്ങളുടെ വീടിന്റെ അടുത്തായിരുന്നു മനുവിന്റെ വീടും. അവധി കഴിഞ്ഞ് ഞാന്‍ തിരിച്ച് ഗള്‍ഫിലേക്ക് പോയി. അതിനുശേഷം വീണ്ടും അവര്‍ തമ്മില്‍ പരസ്പരം കാണുകയും പഴയ ബന്ധം തുടരുകയും ചെയ്തു. പാര്‍വ്വതിയുടെ സംസാരത്തിലും പെരുമാറ്റത്തിലും സംശയം തോന്നിയ അമ്മ അവളെക്കുറിച്ച് എന്നോട് പറഞ്ഞിരുന്നെങ്കിലും ഞാനത് കാര്യമാക്കിയിരുന്നില്ല.
ഒരു ദിവസം എല്ലാവരും ഉറങ്ങിയ ശേഷം മനു വീട്ടില്‍ വന്നു. ഡോര്‍ തുറക്കുന്ന ശബ്ദം കേട്ട് അച്ഛനും അമ്മയും ഉണര്‍ന്നു. പാര്‍വ്വതിയുടെ മുറിയില്‍ ആരോ ഉണ്ടെന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് അവളുടെ മുറി പുറത്ത് നിന്ന് പൂട്ടിയതിനുശേഷം നാട്ടുകാരെ വിവരമറിയിച്ചു.
ഇടയ്ക്ക് ആരോ വീട്ടില്‍ വരുന്നുണ്ടെന്ന് വീട്ടുകാര്‍ പലപ്രാവശ്യം പറഞ്ഞെങ്കിലും ഞാനടക്കം ആരും അത് വിശ്വസിച്ചിരുന്നില്ല. അതുകൊണ്ടാണ് നാട്ടുകാരെ വിളിച്ചു വരുത്തി കൈയോടെ പിടികൂടിയത്. ആ രാത്രിയില്‍ തന്നെ അവളുടെ അച്ഛനെയും അമ്മയെയും വിളിച്ചുവരുത്തി. എന്റെ വീട്ടുകാരുടെ ചോദ്യത്തിന് മറുപടി പറയാനില്ലാതെ പാര്‍വ്വതിയെയും കൂട്ടി അവര്‍ പോയി.
മറ്റൊരു നാട്ടിലാണെങ്കിലും അവളുടെ ഒരു കാര്യത്തിലും ഞാനൊരു കുറവും വരുത്തിയിട്ടില്ല. ഞങ്ങളുടെ നല്ല ഭാവിക്കു വേണ്ടിയാണ് ഞാന്‍ അന്യനാട്ടില്‍ പോയി കഷ്ടപ്പെട്ടത്. പക്ഷേ അതൊന്നും മനസ്സിലാക്കാന്‍ അവള്‍ക്കായില്ല. ഞാനില്ലാത്ത സമയം മറ്റൊരുത്തനെ വീട്ടില്‍ വിളിച്ചുവരുത്തുന്ന ഭാര്യയെ എനിക്കിനി വേണ്ട. എത്രയും പെട്ടെന്ന് അവളുമായുളള ബന്ധം വേര്‍പെടുത്തിത്തരണം സാര്‍” എന്ന് അജിത്ത് എന്നോട് ആവശ്യപ്പെട്ടു. നീണ്ടനാളത്തെ നിയമയുദ്ധത്തിനൊടുവില്‍ അയാള്‍ക്ക് വിവാഹമോചനം ലഭിച്ചു.
(മംഗളം വാരികയിലെ ഒരു ആഭിഭാഷകന്റെ കേസ്ഡയറി – കുടുംബകോടതി എന്ന പംക്തിയില്‍ അഡ്വ. എംഎസ് അനില്‍കുമാര്‍ എഴുതിയത്)