പ്രിയപ്പെട്ട ഭര്‍ത്താവറിയാന്‍
ഇത് മുഴുവൻ വായിക്കാതിരിക്കരുത്.
ഇന്നലെ എന്‍റെ വീട്ടിലേക്ക് രണ്ട് ദിവസം നില്‍ക്കാന്‍ പൊയ്ക്കോട്ടേ എന്ന് ഞാന്‍ ചോദിക്കുമ്പോള്‍ മറുത്ത് ഒന്നും പറയാതെ ‘ശരി ഞാന്‍ കൊണ്ടാക്കിത്തരാം’ എന്ന് പറഞ്ഞ് എന്നെ ഇവിടെയാക്കി പോകുമ്പോള്‍ നിങ്ങളുടെ കണ്ണിലെ ആ തെളിച്ചം ഞാന്‍ ശ്രദ്ധിച്ചു. പക്ഷേ അന്നേരം എന്‍റെ കണ്ണിലെ നനവും വേദനയും നിങ്ങള്‍ കണ്ടിരിക്കാന്‍ യാതൊരു ഇടയുമില്ല. എന്‍റെ നെഞ്ചിലെ ഈ തീ കെടുത്താല്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നു പല വട്ടം.
പക്ഷെ നിങ്ങളതിന് ഒരിക്കലും ശ്രമിച്ചതുമില്ല. നിങ്ങളുടെ മുഖത്ത് നോക്കി ഇതൊക്കെ പറയാനുള്ള ഭയം കൊണ്ടല്ല ഇങ്ങനെ ഒരു എഴുത്ത് എഴുതിയത്. ഭര്‍ത്താവിനെ ജീവനേക്കാളേറെ സ്നേഹിച്ച ഒരു ഭാര്യക്കും ഈ ഒരു കാര്യം മുഖത്ത് നോക്കി പറയാന്‍ മനസ്സനുവധിക്കില്ല എന്നതുകൊണ്ട് മാത്രമാണ്.
ഏട്ടാ. അങ്ങനെ വിളിച്ചോട്ടെ ഈ പൊട്ടി പ്പെണ്ണ്‍. ‘നിങ്ങള്‍’ എന്ന് എഴുതുമ്പോള്‍ ഞെഞ്ചില്‍ ഒരു മുള്ള് തറക്കുന്നപോലെയാണ്. രണ്ടു മാസം പ്രായമായ നിങ്ങളുടെ ബീജം എന്‍റെ വയറിനുള്ളില്‍ വേദന തീര്‍ക്കുന്നത് പോലെ. അതുകൊണ്ട് മാത്രം ഞാന്‍ ഏട്ടാ എന്ന് തന്നെ വിളിക്കുന്നു.
അവിചാരിതമായിട്ടാണ് ഏട്ടന്റെ ഫോണില്‍ വന്ന ആ മെസ്സേജ് ഞാന്‍ വായിക്കാനിടയായത്. ഇതുവരെ ഏട്ടന്റെ സ്വകാര്യതയിലേക്ക് ഞാനൊരിക്കലും കണ്ണ് കൊടുത്തിട്ടില്ലായിരുന്നല്ലോ. അതിനുള്ള കാരണം ഏട്ടനോടുള്ള അമിത വിശ്വാസം തന്നെയായിരുന്നു. കല്ല്യാണം കഴിഞ്ഞ് നാല് വര്‍ഷങ്ങള്‍ക്ക് കഴിഞ്ഞിട്ടല്ലേ ഞാന്‍ ഗര്‍ഭിണിയായത്. നമ്മള്‍ ഒരുപാട് സ്വപനം കണ്ടതല്ലേ, നമുക്കൊരു മാലാഖ കുഞ്ഞിനെ വേണമെന്ന്. രണ്ട് തവണ അബോര്‍ഷനായി നമുക്ക് കിട്ടാതെപോയ രണ്ട് ചോരക്കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ നടുവില്‍ നില്‍ക്കാന്‍ ഒരു മോളെ വേണമെന്ന്.
പ്രാര്‍ഥനകള്‍ക്കും കാത്തിരിപ്പിനും ശേഷം നീണ്ട നാല് വര്‍ഷങ്ങള്‍ക്കപ്പുറം ഏട്ടന്റെ ചോരയാണ് ഇന്നിപ്പോള്‍ എന്‍റെ വയറ്റില്‍ കുരുക്കുന്നത്. എന്നിട്ടും എങ്ങനെ കഴിഞ്ഞു ഇങ്ങനെയൊന്ന് എന്നോട് ചെയ്യാന്‍.
പലവട്ടം അതേ നമ്പറില്‍ നിന്നും മിസ്സ്കോള്‍ വന്നപ്പോളും മെസ്സേജ് വന്നപ്പോളും കൂട്ടുകാരിയാണ് എന്ന് പറഞ്ഞ് ഈ പൊട്ടി പെണ്ണിനെ ഏട്ടന്‍ എത്ര പറ്റിച്ചിരുന്നു. രാത്രിയില്‍ ഏറെ നേരം നമ്മുടെ വീടിന്റെ മുകളില്‍ കയറി കമ്പനിയുടെ ആവിശ്യത്തിനുള്ള കോളാണ് എന്ന് പറഞ്ഞ് എത്രയോ വട്ടം ഞാനറിയാതെ ആ നമ്പറിലേക്ക് വിളിച്ച് സംസാരിച്ചിരുന്നു.
അന്ന് ആ മെസ്സേജ് വായിച്ചപ്പോള്‍ എന്‍റെ ചങ്ക് എത്രയാന്നോ പിടഞ്ഞത്. എന്‍റെ ചങ്കില്‍ നിന്നും ഉമിനീര് ഇറങ്ങാതെ ഞാനെത്ര നേരമാണെന്നോ നിര്‍വികാരതയില്‍ കണ്ണ് നനയിച്ച് നിന്നത്. നമ്മുടെ ബാത്ത്റൂമിലേ ഷവറ് തുറന്നിട്ട് എത്ര വട്ടമാണെന്നോ ഞാന്‍ പൊട്ടിക്കരഞ്ഞത്. ഇത് വായിക്കുമ്പോള്‍ ഏട്ടന്റെ പൊട്ടത്തിയായ ഭാര്യയുടെ നിറഞ്ഞ കണ്ണ് ഇക്കാക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുമായിരിക്കും . അല്ലേ.!
എത്ര വൃത്തികെട്ട രീതിയില്‍ ആണ് വര്‍ഷങ്ങളായി ഏട്ടനും ആ പെണ്ണും തമ്മില്‍ സംസാരിച്ചിരുന്നത്. അന്ന് വായിച്ച ആ ഒരു മെസ്സേജില്‍ നിന്നാണ് ബാക്കിയുള്ള ചാറ്റ് ഹിസ്റ്ററി മുഴുവന്‍ കൂട്ടുകാരിയുടെ സഹായത്തോടെ ഞെനെടുത്ത് വായിച്ചത്. അവളോട് ഇതെങ്ങനെ എടുക്കും എന്ന് ചോദിക്കുമ്പോള്‍പോലും ആര്‍ക്കാണ് എന്ന ചോദ്യത്തിന് കുടുംബത്തിലെ ഒരു പാവം പെണ്‍കുട്ടിയ്ക്കാണെന്നാണ് പറഞ്ഞത്. എന്‍റെ ഏട്ടനെക്കുറിച്ച് ഞാനെങ്ങനെയാ മോശമായി ഒരാളോട് പറയാ.
ഏട്ടന്റെ ഗുണങ്ങള്‍ പറയുമ്പോള്‍ അവളെത്രയോ വട്ടം പറഞ്ഞിരുന്നു ‘നിന്‍റെ ഭാഗ്യം തന്നെ ഇങ്ങനെ സ്നേഹമുള്ള ഒരു ഭര്‍ത്താവിനെ കിട്ടിയത്’ എന്ന്. പക്ഷേ ഇപ്പോള്‍ ഞാന്‍ ആഗ്രഹിച്ചു പോകുന്നു. അധികം സ്നേഹമില്ലെങ്കിലും ദേഷ്യക്കാരന്‍ ആണെങ്കിലും സ്വന്തം പെണ്ണിനെ വഞ്ചിക്കാത്ത ഒരു ഭര്‍ത്താവിനെ മതിയായിരുന്നു എന്ന്. ഞാന്‍ ഒന്ന് ചോദിച്ചോട്ടേ. നിങ്ങള്‍ നല്‍കിയ ഓരോ ചുംബനങ്ങള്‍ക്കും അവളുടെ ഓര്‍മകള്‍ക്ക് മുകളിലുള്ള നിങ്ങളുടെ ചേര്‍ത്ത് വെക്കലായിരുന്നോ. എന്‍റെ കൂടെ കിടക്കുമ്പോളും അവളായിരുന്നില്ലേ മനസ്സില്‍.
ആ പെണ്ണിനോട് എത്ര മോശമായിട്ടാണ് എന്നെ പരിചയപ്പെടുത്തിയത്. “കിടക്ക വിരിക്കാനും ഭക്ഷണം പാചകം ചെയ്ത് എനിക്ക് ഒരുക്കിവെക്കാനും പ്രായമായ അച്ഛനേയും അമ്മയേയും സ്വന്തം മാതാപിതാക്കളെപ്പോലെ സ്നേഹിക്കാനും അഞ്ച് പവന്‍ കൊടുത്ത് വാങ്ങിയ വേലക്കാരി എന്നതില്‍ അപ്പുറം ഒരു സ്നേഹവും ഞങ്ങള്‍ക്കിടയില്‍ ഇല്ല” എന്ന് എത്ര നിസ്സാരമായാണ് അവളെ സന്തോഷിപ്പിക്കാന്‍ ഏട്ടന്‍ എന്നെക്കുറിച്ച് എഴുതി അയച്ചത്. ആ നാല് വരികളിപ്പോഴും എന്‍റെ തൊണ്ടയില്‍ കുരുങ്ങിക്കിടക്കുന്നു. ഏട്ടനു എനിക്ക് പകരം എന്‍റെ സ്ഥാനത്ത്,
എന്‍റെ ഈ അവസ്ഥയില്, ഏട്ടനെ ചിന്തിക്കാന്‍ കഴിയുമോ. ഞാനാണ് ഇങ്ങനെ ഓരോ മെസ്സേജും വാക്കുകളും മറ്റൊരു പുരുഷന് അയച്ചിരുന്നെങ്കില്‍ എന്ന് ,ഏട്ടന്‍ ആണ് അത് വായിക്കുന്നത് എങ്കില്‍. ഇല്ല, നിങ്ങള്‍ക്കത്തിന് കഴിയില്ല. ഈ പൊട്ടിപ്പെണ്ണിന് മാത്രമേ അങ്ങനെയുള്ള വരികളൊക്കെ വായിച്ചിട്ടും ഇപ്പോഴും നിങ്ങളുടെ പെണ്ണായി തുടരാനുള്ള തീരുമാനമെടുക്കാന്‍ കഴിയൂ.
കല്ല്യാണം കഴിഞ്ഞ ഉടനെ കൂട്ടുകാരികളേയും കൂട്ടുകാരന്മാരേയും ഒഴിവാക്കണം എന്ന നെറികെട്ട നീതി ഒരിക്കലെങ്കിലും ഈ പൊട്ടിപ്പെണ്ണ്‍ പറഞ്ഞിട്ടുണ്ടോ? അവരോടൊക്കെ നല്ലപോലെ പഴയ സൗഹൃദവും സ്നേഹവും ഉണ്ടാവണം എന്ന് തന്നെയായിരുന്നു ഭാര്യയായ എന്‍റെ അഭിപ്രായം. വെറും പ്ലസ്.ടൂ മാത്രം വിദ്യാഭ്യാസമുള്ള എനിക്ക് ഡിഗ്രിയൊക്കെ കഴിഞ്ഞ ഏട്ടന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ ഇഷ്ടമില്ലായിരുന്നതു കൊണ്ടാ. പക്ഷെ ഇത് സൌഹൃദമായിരുന്നില്ലല്ലോ ഏട്ടാ. വെറും കാമവും വികാര പൂര്‍ത്തീകരണവുമായിരുന്നില്ലേ. ഭാര്യയുള്ളപ്പോള്‍ തന്നെ മറ്റൊരു പെണ്ണുമായി ഇതെല്ലാം പങ്കുവെക്കുന്ന നിങ്ങളെ ഞാനെന്ത് പറഞ്ഞാണ് വിളിക്കുക.
ഇന്നുവരെ മറ്റൊരു പുരുഷനോടും എനിക്ക് ആഗ്രഹവും സ്നേഹവും തോന്നിയിട്ടില്ല. ഇനി തോന്നുകയുമില്ല. പക്ഷെ നിങ്ങളുടെ ഈ “നീതി”ക്ക് നെറികേട് എന്ന് മാത്രം പറഞ്ഞാല്‍ അത് കുറഞ്ഞ് പോകുകയല്ലേ ഉള്ളൂ. പൊരുത്തപ്പെടുമായിരുന്നു കോളേജ് സമയത്ത് എന്‍റെ ഏട്ടനു പറ്റിയ കാര്യങ്ങളാണ് ഇതൊക്കെ എങ്കില്‍, കല്ല്യാണതിനു മുമ്പ് ഉണ്ടായ കാര്യങ്ങളാണ് അതൊക്കെയെങ്കില്‍, പക്ഷെ ഇതോ?
എന്നെ വീട്ടിലാക്കി തിരിച്ച് പോയപ്പോള്‍ എനിക്കറിയാം അവളുമായി സംസാരിക്കാനുള്ള ധൃതി. എന്‍റെ ലോകം നിങ്ങളുടെ വീടും നമ്മുടെ കുഞ്നും വീട്ടുകാരും മാത്രമായിരുന്നു. പക്ഷെ ഏട്ടന്റെ ലോകത്തില്‍ ഞങ്ങളൊന്നും ഇല്ലാ എന്ന് തിരിച്ചറിയാന്‍ ഞാനൊരുപാട് വൈകിപ്പോയി. എന്‍റെ അമ്മയോട് ഇതൊക്കെ പറഞ്ഞ് ഒന്ന്കെട്ടിപ്പിടിച്ച് കരയണമെന്നുണ്ട്. പക്ഷെ ചെയ്യില്ല ഞാന്‍. ഇത് എന്നില്‍ തീരും. മറ്റൊരു പെണ്ണും ഇങ്ങനെ ചങ്ക് പൊട്ടാതിരിക്കട്ടെ.
നാളെ നമുക്കൊരു കുഞ്ഞുണ്ടാകുമ്പോള്‍ ആ ചോരക്കുഞ്ഞിനെ ആദ്യം തൊടുന്നത് ‘നിങ്ങളാവരുത്’ എന്ന് ഞാനിപ്പോള്‍ ആഗ്രഹിക്കുന്നുണ്ട്. കഴിയുമെങ്കില്‍ ഈ എഴുത്ത് വായിച്ച് എനിക്ക് വിളിക്കുന്നതിന് മുന്നേ നിങ്ങളാ കാമുകിക്ക് വിളിക്കുക. എന്നിട്ട് അവളോട് ഒന്ന് മാത്രം ചോദിക്കുക. എനിക്ക് പകരം അവള്‍ക്കാണ് ഇങ്ങനെ ഒരു അവസ്ഥ വരുക എങ്കില്‍ എന്ത് ചെയ്യുമായിരുന്നെന്ന്. അവള്‍ക്കുമുണ്ടല്ലോ എന്നെപോലെ പറ്റിക്കപ്പെടുന്ന ഒരു ഭര്‍ത്താവ്.
ഇതൊന്നുമറിയാത്ത അവളുടെ കുഞ്ഞുങ്ങളും. അവരോടെന്താണ് ഈ അവസ്ഥയില്‍ പറയുക എന്നും ഒന്ന് ചോദിച്ചോളൂ. അവളുടെ മറുപടി എന്തായാലും അത് കേട്ട്കൊണ്ട് ഏട്ടനു എന്നോട് അടുത്ത നുണ പറയാന്‍ കഴിയുമെങ്കില്‍ നിസ്സംശയം എന്നെ വിളിക്കാം. നിങ്ങളുടെ പറയാന്‍ പോകുന്ന അടുത്ത നുണയും ഞാന്‍ വിശ്വസിച്ചു എന്ന് നിങ്ങള്‍ കരുതണം. അതല്ല അവളുടെ മറുപടികേട്ട് നിങ്ങള്‍ക്ക് മനസ്സ് പിടയുന്നുവെങ്കില്‍ എനിക്ക് വിളിക്കാതിരിക്കുക. ഇനി ആ തെറ്റ് എന്റെ ഏട്ടന്‍ ആവര്‍ത്തിക്കില്ലാ എന്ന വിശ്വാസത്തില്‍ പഴയ നിങ്ങളുടെ പൊട്ടത്തിയായ ഭാര്യയായി ഞാന്‍ തിരിച്ച് വരും എന്ന് ഉറപ്പ്.
എന്ന്,
‘നിങ്ങളെ മാത്രം വിശ്വസിച്ച് വഞ്ചിക്കപ്പെട്ട നിങ്ങളുടെ മാത്രം പൊട്ടത്തിയായ ഭാര്യ’
(ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും ചേര്‍ത്ത് വായിച്ച എഴുത്ത്. എല്ലാ ഭര്‍ത്താക്കന്മാരും ഇങ്ങനെയല്ല കേട്ടോ. എല്ലാ ഭാര്യമാരും ഇങ്ങനെയാവണം എന്നും ഇല്ല. )