ഏഴ് വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം കഴിഞ്ഞപ്പോൾ വരൻ പെണ്ണായി മാറി. സിനിമയെ വെല്ലുന്ന ക്ലൈമാക്സ് അരങ്ങേറിയത് തിരുവനന്തപുരം ജില്ലയിലെ പോത്തൻകോടും. മധുവിധുവിലേക്ക് കടക്കുമ്പോൾ പെൺകുട്ടിക്ക് വന്ന ഫോൺ കോളിൽ കേട്ടത് അത് ആൺ കുട്ടിയല്ല പെൺകുട്ടിയാണ്. അൽപ്പ സമയം ഭൂമി മുഴുവൻ കറങ്ങുന്നത്പോലെ തോന്നിയെങ്കിലും സമചിത്തത വീണ്ടെടുത്തു. അടുത്ത ദിവസം പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ വരന്റെ കള്ളി വെളിച്ചത്തായി. യുവതിയുടെ ഭർത്താവാകാൻ വന്നവൻ ആൺവേഷം കെട്ടിയ പെണ്ണ്. ഹൃദയം നുറുങ്ങുന്ന വേദനയുമായി ഒടുവിൽ യുവതി വീട്ടുകാർക്കൊപ്പം മടങ്ങി.
ബി.എഡ് ബിരുദധാരിയും നിർദ്ധന കുംടുംബത്തിലെ അംഗവുമാണ് യുവതി. ഏഴു വർഷം മുൻപ് ടെക്നോപാർക്കിലെ ഒരു കമ്പനിയിൽ ജോലിക്ക് പോയപ്പോഴാണ് അതേ കമ്പനിയിൽ ജോലിക്കാരനായ ശ്രീറാം എന്ന യുവാവുമായി പരിചയത്തിലാകുന്നത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണെന്നാണ് ഇയാൾ ധരിപ്പിച്ചത്. പരിചയം പിന്നെ പ്രണയമായി വളർന്നു. അതിനിടെ യുവതിയെ ഇയാൾ അച്ഛനമ്മമാരെ കാണിക്കാനായി കൊല്ലത്തെ വീട്ടിൽ കൊണ്ടുപോയി. എന്നാൽ, അവർ കൊച്ചിയിൽ പോയെന്ന് പറഞ്ഞതിനാൽ കാണാനായില്ല.
അതിനിടെ യുവാവ് ടെക് നോപാർക്ക് വിട്ട് കരുനാഗപ്പള്ളിയിൽ മറ്റൊരു ജോലി കിട്ടിപ്പോയി. എങ്കിലും ഇരുവരും ബന്ധം തുടർന്നു. വീട്ടുകാർ എതിർത്തെങ്കിലും യുവതി വഴങ്ങിയില്ല. അയാളെതന്നെ വിവാഹം കഴിക്കണമെന്ന് വാശിപിടിച്ചു. ഒടുവിൽ വിവാഹത്തിന് ബന്ധുക്കൾ സമ്മതംമൂളി. ക്ഷണക്കത്ത് തയ്യാറാക്കി വേണ്ടപ്പെട്ടവരെ മാത്രം ക്ഷണിച്ചു. പോത്തൻകോട്ടെ ഒരു ക്ഷേത്രത്തിൽ കഴിഞ്ഞ 31ന് വിവാഹം നിശ്ചയിച്ചു. മൂന്ന് പഞ്ചായത്ത് അംഗങ്ങൾ അടക്കമുള്ളവരുടെ സാന്നിധ്യവുമുണ്ടായിരുന്നു. മുഹൂർത്ത സമയമെടുത്തപ്പോൾ വരൻ ഒറ്റയ്ക്ക് കാറിലെത്തി. വീട്ടുകാർ എവിടെ എന്ന് ചോദിച്ചപ്പോൾ അവർ വന്ന വാഹനം അപകടത്തിൽപെട്ടെന്നും പിന്നാലെ വരുമെന്നും മറുപടി നൽകി.
മുഹൂർത്ത സമയം ആയിട്ടും വീട്ടുകാർ എത്തിയില്ലെങ്കിലും വരൻ എത്തിയല്ലോ എന്ന ആശ്വാസത്തിൽ വിവാഹം നടന്നു. വരന്റെ നീക്കത്തിൽ യുവതിയുടെ ബന്ധുക്കൾക്ക് സംശയം ഉണ്ടായിരുന്നെങ്കിലും അയാളുടെ വാക്ചാരുതിയിൽ പറഞ്ഞതെല്ലാം വിശ്വസിച്ചു. വാടക വീട്ടിലായിരുന്നു വരൻ താമസിച്ചിരുന്നത്. ഇരുവരെയും കൂട്ടി യുവതിയുടെ ചില ബന്ധുക്കൾ ആ വീട്ടിലെത്തി. ഒറ്റമുറിയുള്ള വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സംശയം തോന്നി യുവതിയുടെ 15 പവൻ ആഭരണങ്ങൾ ബന്ധുക്കൾ രഹസ്യമായി ഊരിവാങ്ങി മടക്കിക്കൊണ്ട് പോയി.
രാത്രിയിൽ വരൻ തുരുതുരാ ഫോൺകോൾ എത്തി. അതിലൊന്ന് യുവതിയ്ക്ക് കൈമാറി. അങ്ങേത്തലയ്ക്കൽ കേട്ടത് ഇങ്ങനെ: കുട്ടി നീ രക്ഷപ്പെട്ടോ അവൻ ആണല്ല പെണ്ണാണ് . വിവാഹം ഉറപ്പിച്ചെന്നറിഞ്ഞപ്പോൾ മുതൽ നിന്നെ ബന്ധപ്പെടാൻ ഞങ്ങൾ ശ്രമിച്ചെങ്കിലും പേരോ സ്ഥലമോ ഒന്നും അറിയാത്തതിലാണ് കഴിയാതെ പോയത്. ബുദ്ധിപരമായി രക്ഷപ്പെടുക. ഞാൻ പറഞ്ഞ ഈ വിവരം അവൻ അറിയരുത്. അതോടെ ഫോൺ കട്ടായി.
ഇതിനിടെ, നിന്റെ ആഭരണങ്ങൾ എന്ത് ചെയ്തുവെന്നും തനിക്ക് കുറച്ച് കടമുണ്ടെന്നും പെൺകുട്ടിയോട് വരൻ പറയുകയും ചെയ്തു. കടമെടുത്ത് വാങ്ങിയതിനാൽ തൽക്കാലം അമ്മ കൊണ്ടുപോയതായും ഒരാഴ്ചയ്ക്കകം മടക്കി തരുമെന്നും യുവതി തന്ത്രപൂർവമായ മറുപടി നൽകി. ഫോൺ വന്ന വിവരം യുവതി വരനെവെട്ടിച്ച് വീട്ടിൽ അറിയിച്ചു. പഞ്ചായത്തിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ വരനെയും കൂട്ടി രാവിലെ തന്നെ എത്തണമെന്ന് ബോധപൂർവം വീട്ടുകാർ നിർദ്ദേശിച്ചു. നോമ്പ് ആചരിക്കുന്ന വീട്ടുകാരാണ് അയൽപക്കത്ത് ഉണ്ടായിരുന്നതിനാൽ രാത്രിയിൽ വെളിച്ചവും ആളനക്കവുമായി ഉറങ്ങാതെ വധുവും ഇരുന്നു.
പിറ്റേന്ന് വരനെയും കൂട്ടി യുവതി വീട്ടിലെത്തി.വീട്ടുകാർ ഇരുവരെയും പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പരിശോധനയിൽ വരൻ ട്രാൻസ് ജെൻഡർ അല്ലെന്നും പെണ്ണ് തന്നെയാണെന്നും കണ്ടെത്തി. തിരിച്ചറിയാൻ കഴിയാത്തവിധം ആൺവേഷം കെട്ടിയാണ് ഇവർ നടന്നിരുന്നത്. വധുവിന്റെ വീട്ടുകാർക്ക് പരാതിയില്ലാത്തതിനാൽ കേസെടുക്കാതെ പൊലീസ് പെണ്ണായ വരനെ പറഞ്ഞുവിട്ടു.