ജൂലായിലാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയാത്ത ഒരു പാകിസ്ഥാനി പെൺകുട്ടിയുടെ കഥ പുറത്തു വരുന്നതും അത് ചികിത്സാരംഗത്ത് പ്രവർത്തിക്കുന്നവരുടെ ശ്രദ്ധ നേടുന്നതും. മാസങ്ങൾക്ക് മുൻപ് വിവാഹം കഴിഞ്ഞ ഇരുപത് വയസുകാരിയായ പാകിസ്ഥാനി പെൺകുട്ടിക്ക് തന്റെ ഭർത്താവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയുന്നില്ല എന്നതായിരുന്നു പ്രശ്നം.
ലൈംഗികബന്ധത്തിന്റെ സമയത്ത് ഭർത്താവ് പെൺകുട്ടിയെ പ്രവേശിക്കാൻ ശ്രമിക്കുമ്പോൾ നിരന്തരം തടസം നേരിട്ടുകൊണ്ടിരുന്നു. ഇതിന്റെ പേരിൽ ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും ഏറെ അവഗണനയും കുത്തുവാക്കുകളും, ശാരീരികോപദ്രവങ്ങളും ഈ പെൺകുട്ടിക്ക് നേരിടേണ്ടതായി വന്നു. ഒടുവിൽ ആറ് മാസത്തിന് ശേഷം പെൺകുട്ടി തന്റെ വീട്ടിലേക്ക് മടങ്ങി.
ഡോക്ടറെ കാണിച്ചപ്പോൾ തനിക്ക് മൂന്ന് വർഷമായി കടുത്ത വയറുവേദന ഉണ്ടാകാറുണ്ടെന്നും, ഒരിക്കൽ പോലും ആർത്തവം സംഭവിച്ചിട്ടില്ലെന്നും ഈ പെൺകുട്ടി വെളിപ്പെടുത്തി. സ്തനവളർച്ചയും, ഗർഭപാത്രവുമെല്ലാം സാധാരണ സ്ത്രീകളിൽ ഉള്ളത് പോലെത്തന്നെ ഈ പെൺകുട്ടിക്കും ഉണ്ടായിരുന്നു. ഒടുവിൽ ഏറെ പരിശോധനകൾക്ക് ശേഷമാണ് ‘ബ്ലൈൻഡ് വജൈന’ എന്ന അത്യപൂർവമായ ശാരീരികാവസ്ഥയാണ് പെൺകുട്ടിയെ ബുദ്ധിമുട്ടിലാക്കിയത് എന്ന് കണ്ടെത്തിയത്.
പെൺകുട്ടിയുടെ യോനീകവാടത്തിന് 2 സെന്റിമീറ്റർ വ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മാത്രമല്ല പെൺകുട്ടിയുടെ ശരീരത്തിനുള്ളിലെ ഗർഭപാത്രം, ഫലോപ്പിയൻ ട്യൂബ് എന്നിവ യോനീകവാടത്തിൽ നിന്നും വേർപെട്ട അവസ്ഥയിലുമായിരുന്നു. ഇതിനാലാണ് പെൺകുട്ടിക്ക് ആർത്തവം ഉണ്ടാകാതിരുന്നത്.ഒടുവിൽ ശസ്ത്രക്രിയ നടത്തിയാണ് പെൺകുട്ടിക്ക് യോനീകവാടം ഡോക്ടർമാർ സൃഷ്ടിച്ച് കൊടുത്ത്. യോനികവാടം മുറിച്ച് വലുതാക്കിയ ശേഷം ഗർഭനിരോധന ഉറ കൊണ്ട് മൂടിയ ഒരു ഉപകരണം യോനിയിൽ സ്ഥാപിച്ചുകൊണ്ടാണ് ഡോക്ടർമാർ ഇത് സാധിച്ചത്.
മൂന്ന് മാസക്കാലം പെൺകുട്ടി ഈ ഉപകരണം തന്റെ യോനിയിൽ കൊണ്ടുനടക്കേണ്ടതായി വന്നു. ഏതായാലും അതുകൊണ്ട് ഗുണമുണ്ടായി. പ്രശ്നനങ്ങളൊന്നുമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട പെൺകുട്ടി ഇപ്പോൾ ഏഴ് മാസം ഗർഭിണിയാണ്. എന്നിരുന്നാലും, സ്ത്രീകൾക്ക് വളരെ അപൂർവമായി സംഭവിക്കുന്ന ‘ബ്ലൈൻഡ് വജൈന’ എന്ന ഈ അവസ്ഥയെക്കുറിച്ച് ആരോഗ്യരംഗം ഇപ്പോഴും പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്.